തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ​പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിചാരണയില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെവിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പരമാവധി കുറഞ്ഞ ​ശിക്ഷയെ നല്‍കാവൂവെന്ന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപേക്ഷിച്ചു. എന്നാല്‍ വേദന എല്ലാവര്‍ക്കും ഉള്ളതല്ലേഎന്നായിരുന്നു കോടതിയുടെ മറുപടി.

രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി എം.കെ നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്ര്രതി അയൂബ് എന്നിവരാണ് കുറ്റക്കാര്‍. എന്നാല്‍ നൗഷാദ്, അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.

നാലാം പ്രതി ഫെഷീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, ആറാം പ്രതി മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.

യുഎപിഎ നിയമത്തിലെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകര സംഘങ്ങളില്‍ ചേരുക, ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, സ്‌ഫോടക വസ്തുക്കള്‍/ ആയുധങ്ങള്‍ ഉപയോഗിക്കുക, തീവ്രവാദ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനം നടത്തിയ സമുഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎയുടെ കുറ്റപത്രം.

ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. 2010 ജൂലായ് നാലിനായിരുന്നു സംഭവം.