ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങൾ കൂട്ടംകൂടിയുള്ള പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ. രണ്ടിൽ കൂടുതൽ ആളുകൾ ഉൾപ്പെടുന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസിന് അധികാരം നൽകുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രതിഷേധക്കാർക്കുള്ള ഇളവുകൾ നീക്കംചെയ്യണമെന്നും നിയമങ്ങൾ വ്യക്തവും നീതിയുക്തവുമാണെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഈ കാര്യത്തെ സംബന്ധിച്ച് പ്രീതി പട്ടേൽ ചീഫ് കോൺസ്റ്റബിൾമാരെ അറിയിച്ചിട്ടുണ്ട്. നിയമങ്ങൾ നടപ്പാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഈ നീക്കം മനുഷ്യാവകാശ ലംഘനമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ആദ്യ ലോക്ക്ഡൗൺ സമയത്ത് ആയിരക്കണക്കിന് ആളുകൾ നിരത്തിലിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

അതേസമയം ലിവർപൂളിൽ ക്രിസ്മസിന് മുമ്പ് നടത്തുന്ന പൈലറ്റ് കോവിഡ് ടെസ്റ്റിംഗ് വിജയകരമാകുമെങ്കിൽ രാജ്യത്തുടനീളം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരു പൈലറ്റ് സ്കീമിന് കീഴിൽ, നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആവർത്തിച്ചുള്ള കോവിഡ് -19 പരിശോധന ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ടെസ്റ്റുകളും നടത്തപ്പെടും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് ഇതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടു.

പൈലറ്റ് ടെസ്റ്റിംഗ് നടപ്പാക്കാനായി 2000 വോളിന്റിയറുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. “ഞങ്ങളുടെ നിരവധി സംഭാഷണങ്ങളുടെ ഫലമായി പൈലറ്റ് ടെസ്റ്റിംഗ് നടത്തപ്പെടുന്ന ആദ്യ പ്രദേശമായി ലിവർപൂൾ മാറി. അതിൽ സന്തോഷമുണ്ട്.” മേയർ ജോ ആൻഡേഴ്സൺ പറഞ്ഞു. ഈ ദ്രുത പരിശോധനയിലൂടെ പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് അവരുടെ നഗരത്തിലോ പ്രദേശത്തിലോ രോഗം പൊട്ടിപുറപ്പെടുന്നതിന്റെ വ്യക്തമായ ചിത്രം നൽകാനാവുമെന്നും വൈറസ് വ്യാപനം കൂടുതൽ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ടെസ്റ്റുകളിൽ നിന്നുള്ള പോസിറ്റീവ് ഫലങ്ങൾ എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്സ് ശേഖരിക്കുകയും ദൈനംദിന കേസുകളുടെ ഭാഗമായി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലണ്ടിൽ ടയർ 3 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യ പ്രദേശമായിരുന്നു ലിവർപൂൾ.