ലണ്ടന്‍: പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം മൂലം ജിസിഎസ്ഇയില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. കുറഞ്ഞത് സി അല്ലെങ്കില്‍ 9 ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് നേടിയവര്‍ 66.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 66.5 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുതിര്‍വരും പ്രായം കുറഞ്ഞവരുമായ വിദ്യാര്‍ത്ഥികളുടെ പ്രകടനം ദേശീയതലത്തിലുള്ള ചിത്രത്തെ മാറ്റിമറിക്കുന്നതാണെന്ന വിശദീകരണമാണ് പരീക്ഷാ ബോര്‍ഡ് നല്‍കുന്നത്.

ഹിസ്റ്ററി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം റിസല്‍ട്ടാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തതും വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നു. ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കണക്ക് എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ 9 നേടിയവര്‍ ഇംഗ്ലണ്ടില്‍ മാത്രം 51,000 വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷ എഴുതിയവരില്‍ 3.5 ശതമാനത്തിനു മാത്രമാണ് കണക്കില്‍ 9 ഗ്രേഡ് ലഭിച്ചത്.

3.2 ശതമാനത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും 2.2 ശതമാനത്തിന് ഇംഗ്ലീഷ് ലാംഗ്വേജിലും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് ലഭിച്ചത് 2000 വിദ്യാര്‍ത്ഥികള്‍ക്കാണ്. മുന്‍ രീതിയിലെ എ സ്റ്റാര്‍ ഗ്രേഡിനേക്കാള്‍ ഉയര്‍ന്നചതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡ് 9. പുതിയ സമ്പ്രദായം കുട്ടികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.