ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വിദേശ നേഴ്സുമാർക്ക് എൻഎച്ച്എസിൽ ചേരുവാൻ എളുപ്പമാകുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങളാണ് മന്ത്രിമാർ പുതുതായി നിർദേശിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിശദീകരണങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ ഇരിക്കുന്നതേയുള്ളൂവെന്ന് നേഴ്സിംഗ് ടൈംസ് റിപ്പോർട്ട് ചെയ്തു. എംപിമാർ വേനൽക്കാല അവധിയിൽ നിന്നും മടങ്ങിയെത്തിയശേഷം തിങ്കളാഴ്ച കോമൺസിന് മുൻപാകെ പുതിയ നിയമനിർമാണം സംബന്ധിച്ച നിർദ്ദേശങ്ങൾ വയ്ക്കുമെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ( ഡി എച്ച് എസ് സി )അറിയിച്ചിരിക്കുന്നത്. ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്ത പ്രകാരം, പുതിയ നിയമനിർമ്മാണം നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന് ( എൻ എം സി) അന്താരാഷ്ട്ര അപേക്ഷകരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടാകും എന്നാണ് വ്യക്തമാക്കുന്നത്. നിലവിൽ അന്താരാഷ്ട്ര നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ എൻ എം സി പാലിക്കേണ്ട അതികഠിനമായ പ്രക്രിയ മറ്റു വഴികൾ ഇല്ലാതാക്കുന്നുവെന്ന് പുതിയ നിയമനിർമ്മാണം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നിലവിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എൻ എം സി ചെറിയതോതിലുള്ള ഭരണപരമായ പരിഷ്കാരങ്ങൾ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്.

തങ്ങളുടെ നിയമനിർമാണത്തിലെ പുതിയ മാറ്റങ്ങൾ സ്വാഗതം ചെയ്യുന്നതായി എൻ എം സി അസിസ്റ്റന്റ് ഡയറക്ടർ ഫോർ രജിസ്ട്രേഷൻ & റീവാലിഡെഷൻ വ്യക്തമാക്കി. നിലവിൽ എൻഎച്ച്എസിൽ അനുഭവിക്കുന്ന സ്റ്റാഫുകളുടെ ക്ഷാമത്തിന് പുതിയ നിയമനിർമ്മാണം സഹായകരമാകുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഗാധമായിക്കൊണ്ടിരിക്കുന്ന തൊഴിൽ പ്രതിസന്ധിയിൽ വിദേശ നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാനുള്ള ഏതൊരു ശ്രമവും സഹായകരമാകുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് സെക്രട്ടറി ആയിരിക്കുന്ന പാറ്റ് കുലൻ വ്യക്തമാക്കി.