ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.

അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.