കെപിസിസി പ്രസിഡണ്ട്‌ ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‍തതിൽ UK യിലും വ്യാപക പ്രതിഷേധം. യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി.

ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.

കള്ള കേസുകൾ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയൻ കരുതേണ്ടയെന്നും കോൺഗ്രസ്‌ പാർട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളിൽ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും.

ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.

IOC കേരള ഘടകം അധ്യക്ഷൻ സുജു ഡാനിയേൽ, കേരള ഘടകം വക്താവ് അജിത് മുതയിൽ, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ വിവിധ റീജിയൻ, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ എന്നിവർ പങ്കെടുത്തു.

വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ്‌ പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികൾ പറഞ്ഞു.