ലണ്ടന്‍: ഡ്രൈ ജനുവരി ആചരണം തങ്ങളുടെ വ്യവസായത്തിന് ഭീഷണിയാകുമെന്ന് പബ്ബുടമകള്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പിന്തുണയോടെ ആരംഭിച്ച ഈ മദ്യവര്‍ജ്ജന ക്യാംപെയ്‌ന് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. ഒരുമാസം മദ്യം വര്‍ജ്ജിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടിയില്‍ മദ്യം ഉപയോഗിക്കുന്ന രണ്ട് മില്യനിലേറെ ആളുകള്‍ പങ്കാളികളാകുന്നുണ്ടെന്നാണ് കണക്ക്. ഒരു മാസക്കാലം മദ്യമുപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുടെ എണ്ണം റെക്കോര്‍ഡാണെന്നാണ് വിലയിരുത്തല്‍. ആരോഗ് വിദഗ്ദ്ധരുള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതി പക്ഷേ മദ്യ വ്യവസായത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് ഭീതിയിലാണ് പബ്ബുടമകള്‍. നാലു വര്‍ഷം മുമ്പ് ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന രജിസ്റ്റേര്‍ഡ് ചാരിറ്റി ആരംഭിച്ച ക്ാംപെയിനാണ് ഇത്.
പ്രധാനമായും ബിയര്‍ മാത്രം വില്‍ക്കുന്ന പബ്ബുകള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പബ്ബ് ആന്‍ഡ് ബിയര്‍ അസോസിയേഷന്‍ വക്താവ് പറഞ്ഞു. പല പബ്ബുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പ്രതിദിനം നാല് പബ്ബുകള്‍ക്കെങ്കിലും യുകെയില്‍ താഴ് വീഴുന്നുണ്ട്. 1904നു ശേഷമുണ്ടാകുന്ന ഏറ്റവുമുയര്‍ന്ന അടച്ചുപൂട്ടല്‍ നിരക്കാണ് ഇത്. 1980ല്‍ 69,000 പബ്ബുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 50,000 ആയി കുറഞ്ഞിട്ടുണ്ട്. 1979ല്‍ മില്യന്‍ പൈന്റ് ബിയര്‍ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിറ്റത് 10.9 മില്യന്‍ പൈന്റ് മാത്രമാണ്. പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ കനത്ത വാടകയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് നേരിടുന്ന വെല്ലുവിളിയും പബ്ബുകള്‍ അടച്ചു പൂട്ടുന്നതിനുള്ള കാരണങ്ങൡ ചിലതാണ്.

ഈ പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന വ്യവസായത്തിന് ഇരുട്ടടിയാകും ഡ്രൈ ജനുവരിയെന്നാണ് വിലയിരുത്തല്‍. ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി തങ്ങളുടെ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ലൈസന്‍സ്ഡ് വിറ്റെല്ലേഴ്‌സ് പ്രതിനിധി മാര്‍ട്ടിന്‍ കാഫ്രി സണ്‍ഡേ എക്‌സപ്രസിനോട് പറഞ്ഞു. തങ്ങള്‍ക്ക് ഇത് ഒരു പേടിസ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ മദ്യവര്‍ജ്ജനത്തിനായി പ്രതിജ്ഞയെടുത്തതായി ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനത്തേയാണ് പ്രോത്സാഹിപ്പിച്ചു വരുന്നത്. ആല്‍ക്കഹോളിനെ ജനങ്ങള്‍ ആ വിധത്തില്‍ തന്നെയായിരിക്കണം പരിഗണിക്കേണ്ടതെന്നും കാഫ്രി പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയത്തോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഈ വര്‍ഷം ഡ്രൈ ജനുവരി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസം മദ്യം ഉപയോഗിക്കാതിരുന്നാലുള്ള ഗുണവശങ്ങളേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ ഇതിനു പിന്നാലെ പുറത്തുവിടും. 1970ന് ശേഷം കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 16,000 പേരാണ് മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുന്നത്.

ബ്രിട്ടീഷുകാര്‍ മദ്യപാനം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഗവണ്‍മെന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് മുന്നറിയിപ്പ് നല്‍കി. ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു ദിവസമെങ്കിലും മദ്യപാനം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെ
ടുന്നത്. കരളിന് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാനുള്ള അവകരം നല്‍കാനാണ്ിതെന്നും അവര്‍ വ്യക്തമാക്കി. മദ്യപാനത്തിന് സുരക്ഷിതമായ പരിധിയില്ല. ഏത് കുറഞ്ഞ അളവിലും അത് കാന്‍സറിനും മറ്റ രോഗങ്ങള്‍ക്കു കാരണമാകാം. 1987ലാണ് സുരക്ഷിത മദ്യാപനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.