നടിയെ ആക്രമിച്ച കേസിലെ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടു വരുന്പോളാണ് സുനിയുടെ പ്രതികരണം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന ചോദ്യത്തിന് ‘അത് ആലുവ ജയിലില്‍ കഴിയുന്ന വിഐപി പറയട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്.
കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം ഒന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

നിര്‍മ്മാതാവ് ജോണി സാഗരികയാണ് പരാതി നല്‍കിയത്. പള്‍സര്‍ സുനിയും ഉള്‍പ്പെട്ട ഈ കേസില്‍ എബിന്‍ എന്നയാളെയും മറ്റൊരാളേയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സുനിക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തത്. അന്ന് സുനിയുടെ ടെമ്പോ ട്രാലസറിന്റെ ക്ലീനറായിരുന്നു എബിന്‍.