ബക്കിംഗ്ഹാം കൊട്ടാരത്തിലാണ്എ ലിസബത്ത് രാജ്ഞി  താമസിക്കുന്നത്. പരിചാരകരും പാചകക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏകദേശം 1000ത്തോളം ആളുകള്‍ കൊട്ടാരത്തിൽ ജോലി ചെയ്യുന്നുണ്ട്. രാജകുടുംബം അടുത്തിടെ ഒരു ജോലിയുടെ പരസ്യം പുറത്തിറക്കിയിരുന്നു. ഹൗസ് കീപ്പറുടെ  ഒഴിവിലേക്കാണ് കൊട്ടാരത്തിൽ ജോലിക്കാരെ തേടുന്നത്. എന്നാൽ ജോലി കൊട്ടാരത്തിലാണെങ്കിലും ശമ്പളം വളരെ കുറവാണ്. ഇംഗ്ലണ്ടിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ താഴെയാണ് ഈ ഹൗസ് കീപ്പര്‍ക്ക് ലഭിക്കുകയെന്ന് LAD ബൈബിള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ജോലി ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍സംബന്ധമായ എല്ലാ വിശദാംശങ്ങളും ആവശ്യകതകളും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘ഇത് നിങ്ങളുടെ ഹൗസ് കീപ്പിംഗ് കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റിയിലെ ഭാവിയാണ്’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഉദ്യോഗാര്‍ത്ഥിയെ തങ്ങളുടെ പ്രൊഫഷണല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ‘കൊട്ടാരത്തിലെ ഇന്റീരിയറുകളും മറ്റ് വസ്തുക്കളും പരിപാലിക്കുന്നതാണ് ‘ ചുമതലയെന്നും പരസ്യത്തിൽ പറയുന്നു.

ജീവനക്കാരൻ ആഴ്ചയില്‍ 40 മണിക്കൂറും ജോലി ചെയ്യണം. ഒന്നുകില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലോ വിന്‍ഡ്‌സര്‍ കാസിലിലോ ആയിരിക്കും ജോലി. ചിലപ്പോള്‍ മറ്റ് രാജകീയ വസതികളിലും ജോലി ചെയ്യേണ്ടി വരുമെന്നും പരസ്യത്തില്‍ പറയുന്നു. മണിക്കൂറിന് ഏകദേശം 755 രൂപയാണ് ( 7.97 പൗണ്ട്) വേതനം ലഭിക്കുക. യുകെയിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ ഏകദേശം 2 പൗണ്ട് കുറവാണ് ഈ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥിയുടെ ഒരു മണിക്കൂറിലെ ശമ്പളം.

ശമ്പളം കുറവാണെങ്കിലും ആകര്‍ഷകമായ മറ്റ് ചില വാദ്ഗാനങ്ങളും നല്‍കുന്നുണ്ട്. ജോലിക്കാരന്റെ ഭക്ഷണമെല്ലാം കൊട്ടാരത്തിൽ നിന്നായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. മാത്രമല്ല, 33 ദിവസത്തെ അവധിക്കാല അലവന്‍സും അതില്‍ വാദ്ഗാനം ചെയ്യുന്നുണ്ട്. രാജ്ഞിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് ഈ ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഞിയുടെ 70 വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് ദിവസത്തെ ബാങ്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘ദി അദര്‍ സൈഡ് ഓഫ് ദി കോയിന്‍: ദി ക്യൂന്‍, ദി ഡ്രസ്സര്‍ ആന്റ് ദി വാര്‍ഡ്‌റോബ്’ ( The Other Side of The Coin: The Queen, The Dresser, And The Wardrobe) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പാണ് പുറത്തിറക്കുന്നത്. പുസ്തകം രചിച്ചത് രാജ്ഞിയുടെ അടുത്ത സഹായിയായ ഏഞ്ചല കെല്ലിയാണ്. 2019-ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഏഞ്ചല കെല്ലി കഴിഞ്ഞ 30 വര്‍ഷമായി രാജ്ഞിയുടെ വലംകൈയ്യായി ബക്കിങ്ഹാം പാലസിലുണ്ട്. പ്രധാനമായി എലിസബത്ത് രാജ്ഞിയുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളുടെയും മറ്റും കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നയാളാണ് കെല്ലി. കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് രാജ്ഞി എങ്ങനെയാണ് ജീവിതം ചെലവഴിച്ചതെന്നതുമായി ബന്ധപ്പെട്ട വിവരണങ്ങളാണ് പുതിയ പതിപ്പില്‍ ഉണ്ടാകുക.