എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ. ശവസംസ്‌കാര ചടങ്ങുകൾക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങൾ റദ്ദ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇതോടെ അന്നേ ദിവസം ഷെഡ്യൂൾ ചെയ്തിരിക്കുന്ന 12,000 വിമാനങ്ങളിൽ 15 ശതമാനം വിമാനങ്ങളെ തീരുമാനം ബാധിക്കുമെന്ന് വെസ്റ്റ് ലണ്ടൻ എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണം ബാധകമാണ്.

ഇതോടെയാണ് ഹീത്രു വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു 100 ആഭ്യന്തര സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്ഞിയുടെ ശവസംസ്‌കാരം അവസാനിക്കുന്ന സമയത്ത് രണ്ട് മിനിട്ട് സമയം പൂർണമായും നിശബ്ദത പാലിക്കുമെന്ന് ഹീത്രു നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് 15 മിനിട്ട് മുതൽ ചടങ്ങ് അവസാനിച്ച് 15 മിനിട്ട് വരെയും ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ അനുവദിക്കില്ല. അതേസമയം ചില വിമാനങ്ങൾ വഴി തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്.

രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ശബ്ദ തടസ്സം ഉണ്ടാകാതിരിക്കുന്ന ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവർ പറയുന്നു. 2,500 അടി താഴെ പറക്കുന്ന ഡ്രോണുകൾക്ക് ഉൾപ്പെടെ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.