കാരൂർ സോമൻ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ച കെ.ശങ്കരനാരായണനേപ്പറ്റി പറഞ്ഞത് “കോൺഗ്രസ്സിലെ  മൂല്യാധിഷ്ഠിത പ്രവർത്തനത്തിന്റ മുഖമെന്നാണ്. അദ്ദേഹത്തിന്റ പൊതുപ്രവർത്തനം  വിദ്വേഷo,, വിഭാഗീയതയിലല്ല കണ്ടത്.   മത നിരപക്ഷത നെഹ്രുറുവിയൻ കാഴ്ചപ്പാടിൽ ഉയർത്തിപ്പിടിച്ച വെക്തിത്വമായിരിന്നു”. ഇന്നത്തെ ചില രാഷ്ട്രീയ പ്രവർത്തകരുടെ മതേതര   വികൃത മുഖം ഇതിലൂടെ   വെളിപ്പെടുത്തുന്നു.  രാഷ്ട്രീയത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്താനുള്ള ഒരു സന്ദേശവും മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ട്.  ഗ്രാമങ്ങളിൽ കണ്ടുവരുന്നത് രാഷ്ട്രീയ പാർട്ടിയുടെ തണലിൽ അന്ധ വിശ്വാസംപോലെ അന്ധമായ ശത്രുത വെച്ചുപുലർത്തുന്ന, സ്വാർത്ഥലക്ഷ്യത്തിന്റെ സാഫല്യത്തിനായി കുട്ടംകൂടുന്ന, മറ്റുള്ളവരെ അപമാനിക്കുന്ന, മത നിരപേക്ഷതയെ തകർക്കുന്ന അതിമോഹികൾ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടായിരുന്ന നാല് തവണ മന്ത്രിയും ആറ് സംസ്ഥാനങ്ങളിൽ ഗവർണ്ണർ പദവിയും വഹിച്ച കെ.ശങ്കരനാരായണനെ കണ്ടുപഠിക്കണം. നമ്മുടെ പൂർവ്വികർ വളർത്തിക്കൊണ്ടുവന്ന മതേതര   പൈതൃക സമ്രദ്ധി ഇന്ന് വിനാശത്തിന്റെ വീഥിയിലാണോയെന്ന് കേരളീയ സമൂഹം തിരിച്ചറിയണം.
പുസ്തകങ്ങൾ വായിച്ചു വളരാത്ത നാടുകളിലാണ് ജാതിമത അന്ധവിശ്വാസ ചിന്തകൾ  വിതച്ചു് അധികാരം പിടിച്ചടക്കി  മനുഷ്യ ജീവിതം നരകതുല്യമാക്കുന്നത്. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടൻ ഒരു ക്രിസ്ത്യൻ രാജ്യമെങ്കിലും മത ചിന്ത അവരിൽ നിന്ന് കുടിയിറങ്ങിയിട്ട് നൂറ്റാണ്ടുകളായി.  ഇപ്പോഴും   പത്താം നൂറ്റാണ്ടിൽ തീർത്ത അവരുടെ  ദേവാലയങ്ങൾ കാടുപിടിച്ചു് കിടക്കുന്നത് കാണാം. ഇവർ  മത വക്താക്കളെക്കാൾ  മനുഷ്യരുടെ വക്താക്കളാണ്. മലയാളികളായ പലരുടേയും മനസ്സിൽ നിന്ന് ജാതിമത ചിന്തകൾ കുടിയിറങ്ങിയിട്ടുണ്ട്.   ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും  മത തീവൃതയുള്ള പാകിസ്താനടക്കം തലമുറകളായി മനുഷ്യരിവിടെ പാർക്കുന്നു. ആർക്കും ഭൂരിപക്ഷ, ന്യൂന പക്ഷ  വർഗ്ഗിയത പറഞ്ഞു ഭീതിപടർത്താൻ നിയമം  അനുവദിക്കുന്നില്ല.  തെരെഞ്ഞുടുപ്പുകളിലും  ജാതിമതം വിളമ്പി  ആരും ആരെയും സ്വാധിനിക്കുന്നില്ല.  ആ സവിശേഷതക്ക് കാരണം അറിവിന്റെ സംസ്കാരമാണ്. മതത്തേക്കാൾ   മനുഷ്യരെ മനുഷ്യത്വമുള്ളവരും വിവേകികളുമാക്കി മാറ്റുന്നു. അത് മതവാദികളിലും ജിജ്ഞാസയുണ്ടാക്കുന്നു.   ഇന്നും മനുഷ്യരുടെ പുരോഗതിയാണ് വികസിത രാജ്യങ്ങളുടെ ലക്‌ഷ്യം അല്ലാതെ മതവർഗ്ഗതാല്പര്യമല്ല.     സൂത്രശാലികളായ അരാജകവാദികൾ മതത്തിന്റെ മറവിൽ   രാഷ്ട്രീയാധികാരം ഭദ്രമായി നിലനിർത്തി പോകാനുള്ള ശ്രമത്തിലാണ്.  സഹജീവികളെ  സമഭാവനയോടെ കാണാതെ  ജാതീയമായ ഭിന്നതകൾ വളർത്തി മനുഷ്യരെ  അജ്ഞതയിൽ പങ്കാളികളാക്കു ന്നു.  ജാതിക്കെതിരെ പോരാടിയ ഗുരുദേവന്റ നാട്ടിൽ ജാതിമതങ്ങൾ സ്വാധിനം ചെലുത്തുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.
പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞത് “പുരോഹിത വർഗ്ഗം അവരുടെ സ്വാർത്ഥ താല്പര്യങ്ങളാക്കായി നിർമ്മിച്ചുവെച്ചിരിക്കുന്ന ആയിരകണക്കിന് ആചാരങ്ങൾ മൂലം ജീവിതം എന്ന പ്രാഥമികമായ അവകാശംപോലും നിഷേധിക്കപ്പെട്ട്  നരകിക്കുന്ന കോടാനുകോടികൾ ഒരു മതത്തെയാണ് സ്വാർത്ഥ താൽപര്യങ്ങൾക്കായി രാഷ്ട്രീയ ആയുധ മാക്കുന്നത്”. പ്രമുഖ സാഹിത്യ പ്രതിഭകളായ കുമാരനാശാൻ,  എം.പി.പോൾ, കേസരി ബാലകൃഷ്ണ പിള്ള,   പട്ടത്തുവിള കരുണാകരൻ, ടി.കെ.സി.വടുതല, പോഞ്ഞിക്കര റാഫി, ചെറുകാട്,   വയലാർ, തോപ്പിൽ ഭാസി,  സാറാ ജോസഫ്, സി.രാധാകൃഷ്ണൻ, കെ.സച്ചിദാനന്ദൻ,  ഡോ.ജോർജ് ഓണക്കൂർ  ഇങ്ങനെ എത്രയോ സർഗ്ഗ പ്രതിഭകൾ സാമൂഹ്യ തിന്മകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.  ഇവരിൽ  പ്രധാനിയാണ് പൊൻകുന്നം വർക്കി. മതമേധാവികൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി പറഞ്ഞത് “മത മേധാവികളെ വർക്കി കരിതേച്ചു കാണിക്കുന്നു”. അതിന് വർക്കി കൊടുത്ത ഉത്തരം “ആ കരി ഞാൻ തേച്ചതല്ല. അത് നിങ്ങളിലുള്ളതാണ്”.  അന്നത്തെ ഭരണാധികാരി സി.പി.രാമസ്വാമിയെപോലും വർക്കി വെറുതെവിട്ടില്ല. അധികാര വർഗ്ഗത്തിനെതിരെ എഴുതിയതിന് അദ്ദേഹത്തെ ജയിലിലടച്ചു. കേസരി ബാലകൃഷ്‌പിള്ളയെ നാടുകടത്തി. അന്നത്തെ ദിനങ്ങൾ ഇന്ന് കേരളത്തിലെത്തിയോയെന്ന ആശങ്കയാണ് വിദേശ മലയാളികൾക്കുള്ളത്.  ഇത് കേരള ജനത കണ്ണുതുറന്നു കാണണം.  മത മൈത്രി തകർക്കുന്നവരുടെ മുന്നിൽ വിറക്കാതെ തലയുർത്തി നിൽക്കണം. ഇവർക്ക് ഈശ്വര വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നോർക്കുക.
മത വർഗ്ഗിയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അത് അപകടമാണ്. കുറെ  വോട്ടിനുവേണ്ടിയാണ് മനുഷ്യരുടെ മനഃസമാധാനം രാഷ്ട്രീയപാർട്ടികൾ തകർക്കുന്നത്. തീവ്രസ്വഭാവമുള്ള വർഗ്ഗിയ പാർട്ടികളുടെ ലക്‌ഷ്യം അവരുടെ ഭദ്രതയും നിലനിൽപ്പുമാണ്.  കേരളത്തിന്റ പൈതൃക സംസ്കാരം പരസ്പര സ്‌നേഹ൦, അറിവ്, വിജ്ഞാനം, അച്ചടക്കം, ആത്മീയത, ധർമ്മം, ദയ  ഇതിലൊക്കെ അടിയുറച്ചതാണ്. ചില മതവാദികൾ നടത്തുന്ന വിചിത്ര പ്രസ്താവനകൾ  സ്ത്രീകൾ പെറ്റുപെരുകാനാണ്.  ഇന്ത്യയിൽ കണ്ണീർവാർക്കുന്ന ദാരിദ്യത്തിൽനെടുവീർപ്പിടുന്ന നിരാലംബരായ നിരക്ഷരരായ സ്ത്രീകളെപോലെയല്ല ഇന്നത്തെ അഭ്യസ്‌തവിദ്യരായ സ്ത്രീകൾ എന്നത് ഈ കുബുദ്ധികൾ ഓർക്കുന്നത് നന്ന്. ഇന്നും സ്ത്രീകൾ, പെൺകുഞ്ഞുങ്ങൾ നേരിടുന്ന ചുഷണ-പീഡനങ്ങളെപറ്റിയല്ല മറിച്ചു് സ്ത്രീകളെ പെറ്റുപെരുകാനാണ് പ്രേരിപ്പിക്കുന്നത്.    മതത്തിൽ അമിതോല്പാദനം നടത്തി പെറ്റുപെരുകി ഇനിയും ഇന്ത്യയെ ദാരിദ്ര്യ കമ്പോളത്തിൽ നാണം കെടുത്താനാണോ ഇവർ ആഗ്രഹിക്കുന്നത്? ഇപ്പോൾ തന്നെ ദരിദ്രരുടെ പട്ടികയിൽ   ഇന്ത്യ മുന്നിലാണ്.  അമിതമായ ജനപ്പെരുപ്പമല്ല ഇന്ത്യക്ക് ആവശ്യം. ദാരിദ്യനിർമ്മാർജ്ജനമാണ്. ഇന്ത്യയിലെ സ്ത്രീകൾ വിഭ്രാന്തിയുടെ നടുവിൽ നട്ടം തിരിയുകയാണ്.   ജാതിചിന്തയിൽ ഉയർന്നുവന്ന പെറ്റുപെരുകുക സിന്താന്തം സ്ത്രീകളോടുള്ള അധിക്ഷേപമാണ്. സ്ത്രീയുടെ ഗർഭപാത്രം ഇവരൊക്കെ യന്ത്രങ്ങളായിട്ടാണോ കാണുന്നത്?
മഹാനായ വള്ളത്തോൾ എഴുതിയത് “ഭാരതമെന്നപേർ കേട്ടാലഭിമാനപുരിതമാകണമന്തരംഗം,കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ”. ഉന്നതമായ ജീവിത ശൈലികളും നിലവാരവുമുള്ള, അഹിംസയിൽ വിശ്വസിക്കുന്ന നമ്മളുടെ രക്തം തിളക്കേണ്ടത് ലോകമെങ്ങും ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന മതത്തിലാകരുത്.     മതഭുതങ്ങളുമായി അലഞ്ഞുനടക്കുന്നർ സത്സ്വാഭാവികളായ കുട്ടികളെ അബദ്ധജടിലങ്ങളായ ചിന്തകളിലേക്ക് വഴിനടത്താതെ  മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. ആത്മാവിന്റെ പാഠങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.  കുട്ടികളെപ്പോലെ മറ്റ്  പലരും കബളിപ്പിക്കപ്പെടുന്നു.   ദുർബലരും അറിവില്ലാത്തവരുമാണ് ധനസമൃദ്ധിയിൽ അത്യാഗ്രഹമുള്ളവരായി മാറി ഏതെങ്കിലുമൊക്കെ പ്രമാണങ്ങൾക്ക് അടിമകളായി ജീവിക്കുന്നത്.  നമ്മുടെ പാരമ്പര്യ ശസ്‌തമനുസരിച്ചു് മനുഷ്യർ മൃഗങ്ങളുടെ ജീനുകളുള്ളവരാണ്. നല്ല മതവിശ്വാസികൾ ഈശ്വരനിൽ വിശ്വസിക്കുന്നവരാണ് അവർക്ക് മറ്റുള്ളവരെ ആക്രമിക്കാനോ, സമൂഹത്തിൽ അഗാധമായ വെറുപ്പും വിദ്വഷവും വളർത്താനോ, കർണ്ണകഠോരമായ അട്ടഹാസം മുഴക്കനോ ശ്രമിക്കില്ല. ഇവരിൽ നമ്മൾ കാണുന്നത് അസഹിഷ്ണതയാണ്. സ്തുതിപാഠകരുടെ സ്തുതിഗീതങ്ങളിൽ അഭിരമിക്കുന്ന ഇവർ സമുഹത്തിൽ വിനാശകാരികളെന്ന്  തിരിച്ചറിയുക.
പാകിസ്ഥാൻ പാവങ്ങളുടെ പേരിൽ ഗൾഫിൽ നിന്ന് ധനം വാങ്ങി ഭീകരത വളർത്തുന്നതുപോലെ കേരളത്തിൽ മത വർഗ്ഗിയത വളർത്താനുള്ള വളക്കൂറുള്ള മണ്ണായി മാറരുത്.   മത മൈത്രിയിലും സഹിഷ്ണതയിലും സമാധാനത്തിലും ജീവിക്കുന്ന മലയാളിയെ  ഭിന്നിപ്പിക്കുന്ന വർഗീയവൽക്കരണം കേരളത്തിൽ നടക്കുന്നു. ഇവർക്ക് മുദ്രാവാക്യം വിളിക്കാൻ കുലി ത്തൊഴിലാളികൾ ധാരാളമുണ്ട്.   മതവർഗ്ഗിയത വളർത്തി  കുതന്ത്രങ്ങളിലൂടെ അധികാരം കൈവരിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. പാവപ്പെട്ട മനുഷ്യർ ഇവരുടെ കയ്യിലെ ഉപകരണങ്ങളായി മാറരുത്.  ഹിന്ദു സംസ്കാരമനുസരിച്ചു് മതത്തിന്റ മൊത്ത കച്ചവടം ആരുടെയും കുത്തകയല്ല.  ഒരു കൂട്ടർക്ക് ഹിന്ദു രാഷ്ട്രം വേണം. മറ്റൊരു കൂട്ടർക്ക് ഇസ്ലാമിക് സ്റ്റേറ്റ് വേണം. ഈ രണ്ടുകൂട്ടരും മതങ്ങളെ മറയാക്കി അധികാരത്തിലെത്താനുള്ള ഗുഢതന്ത്രമെന്ന് സാക്ഷര കേരളം മനസ്സിലാക്കുക. മതേതരവാദികൾ ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.    മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് കാറൽ മാക്‌സ് പറഞ്ഞപ്പോൾ ഇത്രമാത്രം മാനുഷിക മുഖം നഷ്ടപ്പെടുമെന്ന് ആരും കരുതിക്കാണില്ല.
റഷ്യയിൽ ലെനിൻ പറഞ്ഞത്,  ബൂർഷ്വ സമൂഹം വിപ്ലവത്തെ ഭ്രാന്തമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇന്ത്യയിൽ പാവങ്ങൾ, അശരണർ, ആലംബഹീനരുടെക്കിടയിൽ മതങ്ങളെ ഭ്രാന്തമായി അവതരിപ്പിക്കുന്നു. ഈ വിധ്വംസകശകശക്തികളെ സുക്ഷമതലങ്ങളിൽ ഇഴപിരിച്ചെടുക്കാൻ മലയാളികൾ ശ്രമിച്ചില്ലെങ്കിൽ നമ്മിലെ മാനുഷിക മൂല്യങ്ങൾ വംശനാശ ഭീഷണി നേരിടുക മാത്രമല്ല പൂമണം പരന്നൊഴുകേണ്ട ദേശത്തു് ചുടുരകതംഒഴുകുമെന്നോർക്കുക. നൂറ്റാണ്ടുകളായി ലോകത്തെ വിറപ്പിച്ച   അന്ധവിശ്വാസങ്ങളിൽ ഭൂതബാധയേറ്റു ജീവിച്ച  റോമൻ ചക്രവർത്തിമാർ കന്യകമാരുടെ, കുഞ്ഞുങ്ങളുടെ, മൃഗങ്ങളുടെ  ചുടുരകതം കൊണ്ട്   ദേവി ദേവ പൂജകൾ നടത്തി  ആഹ്ലാദഭരിതരായി ജീവിച്ചു. യൂറോപ്പിന്റ പല ഭാഗങ്ങളിലും ആ ദേവി ദേവന്മാരുടെ വിഗ്രങ്ങൾ മണ്ണോട് മണ്ണ് ചേർന്ന് കിടക്കുന്നത് വിടർന്ന കണ്ണുകളോടെ ഞാൻ കണ്ടു. എന്റെ യാത്ര വിവരണങ്ങളായ കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ (ഇംഗ്ലണ്ട്), കാഴ്ചകൾക്കപ്പുറം (ഇറ്റലി), കണ്ണിന് കുളിരായി (ഫ്രാൻസ്), കുഞ്ഞിളം ദീപുകൾ (ഫിൻലൻഡ്‌), കാറ്റിൽപറക്കുന്ന പന്തുകൾ (സ്പെയിൻ) ഇതിലെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റ പേരിൽ ഇന്ത്യയിലും കേരളത്തിലും അഴിഞ്ഞാടുന്ന ദേവന്മാരോടും അസുരന്മാരോടും ഗബ്രിയേൽ ദൂതന്മാരോടും പറയാനുള്ളത്    നിങ്ങൾക്ക് കിട്ടാനിരിക്കുന്ന കർമ്മഫലം ദയനീയമാണ്.
മനുഷ്യസ്‌നേഹികളായ എഴുത്തുകാർക്ക് മാത്രമല്ല മതത്തേക്കാൾ ഈശ്വരനെ ധ്യാനിക്കുന്ന,    മനുഷനെ സ്‌നേഹിക്കുന്ന ആർക്കും മത വർഗ്ഗിയതക്ക്  കുടപിടിക്കാൻ സാധിക്കില്ല. വീട്ടിലെ വളർത്തു മൃഗങ്ങൾക്കും സ്ത്രീകളണിയുന്ന കാതിലെ തളിരിലകൾക്കും, ആകാശ മേഘങ്ങൾക്കും വർഗ രാഷ്ട്രീയത്തിന്റ രക്ഷാകവചം എന്നുവരുമെന്നറിയില്ല. സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഏത് മത  തീവൃതയും  ഉന്നതമായ ഉയർച്ചയുടെ ഉറവിടമായി ആരും കാണരുത്. മനുഷ്യസ്‌നേഹത്തിന്റെ നിറനിലാവിൽ പ്രകാശം ചൊരിയാൻ അവർക്കാവില്ല.