പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്.

മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രിയങ്കയും രാഹുലും പ്രമോദ് തിവാരിയും മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നും അവര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതുസംബന്ധിച്ച വീഡിയോ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു.

നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോ എന്നു ചോദിച്ചെങ്കിലും അങ്ങനൊന്ന് പൊലീസ് കാണിച്ചില്ലെന്നും തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെ തങ്ങള്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഉത്തര്‍പ്രദേശ് ഡി.ജി.പിയുടെ വാദം പൊളിച്ച് ബിജ്നോര്‍ പൊലീസ് മേധാവി നേരത്തേ രംഗത്തെത്തിയിരുന്നു

വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥം ഇരുപതുകാരനായ സുലേമാനു നേര്‍ക്കു വെടിയുതിര്‍ത്തെന്നും ബിജ്‌നോര്‍ പൊലീസ് മേധാവി പറഞ്ഞു. സുലേമാന്‍ പിന്നീട് മരിച്ചിരുന്നു.അനീസ് എന്നയാളും തങ്ങള്‍ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.

അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.