മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാംദാസ് അത്വാലെയാണ് ഇത്തരമൊരു കമന്റ് പറഞ്ഞിരിക്കുന്നത്. ബോക്‌സര്‍ താരം വിജയേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിന് വിവാഹം വിധി പോലെ നടക്കും എന്ന് പറഞ്ഞ് രണ്ടു ദിവസത്തിനകമാണ് രാഹുലിന്റെ വിവാഹം ചൂടേറിയ ചര്‍ച്ചയാകുന്നത്.

‘ദളിതിന്റെ വീട്ടില്‍ നിന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം വിവാഹിതനുമല്ല. അതിനാല്‍ അദ്ദേഹം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. ഞങ്ങളുടെ (ദളിത്) കൂട്ടത്തില്‍ നിരവധി വിദ്യാഭ്യാസ യോഗ്യരായ പെണ്‍കുട്ടികളുണ്ട്. അദ്ദേഹം സമ്മതിച്ചാല്‍ മാത്രം മതി’യെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

‘രാഹുല്‍ ഗാന്ധി ഇപ്പോള്‍ പപ്പുവല്ല. അദ്ദേഹം ഇപ്പോള്‍ പ്രചരണവേദികളില്‍ പങ്കെടുക്കുകയാണ്. അദ്ദേഹം ആത്മധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒരു നല്ല നേതാവായി മാറ്റട്ടെ എന്ന് ആശംസിക്കുന്നതായും’ കേന്ദ്രമന്ത്രി ആശംസിച്ചു.  രാഹുല്‍ ഗാന്ധി ജാതി നോക്കാതെ വിവാഹം കഴിച്ചാല്‍ മാത്രമെ നമ്മുടെ സമൂഹത്തില്‍ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കു. സമൂഹത്തില്‍ രാഹുലിന്റെ ആദര്‍ശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. താന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയേയാണ് വിവാഹം ചെയ്തത് എന്നും അത്വാലെ പറഞ്ഞു.