മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കൊല്ലം എം.എൽ.എ മുകേഷ് ശകാരിക്കുന്ന ശബ്ദരേഖ വാർത്തയായിരുന്നു. വിദ്യാർത്ഥിയോട് ധാർഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എം.എൽ.എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം എന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സാർ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി മുകേഷിനെ ഫോണിൽ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ, ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണെന്ന് വിദ്യാർത്ഥി പറയുന്നു.

ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സർ എനിക്ക് സാറിന്റെ നമ്പർ ഒരു കൂട്ടുകാരൻ തന്നപ്പോൾ ഞാൻ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.

കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തന്നിട്ട് എന്താണ് അവൻ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു എന്ന് വിദ്യാർത്ഥി മറുപടി നൽകുന്നു. അപ്പോൾ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തിൽ പറയുന്നു. ഒക്കെ സാർ എന്ന് വിദ്യാർത്ഥിയും.

സ്വന്തം എം.എൽ.എ യെ വിളിച്ചോ എന്നിട്ട് അയാൾ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം തന്നെ വിളിക്കാൻ. ഇത് സ്വന്തം എം.എൽ.എ മരിച്ചു പോയത് പോലെയാണല്ലോ നിങ്ങൾ എന്നെ വിളിച്ചത് ആറ് പ്രാവിശ്യം ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുകയല്ലേ. ആറുപ്രാവിശ്യം വിളി കണ്ടിട്ട് ആൾക്കാർ എന്നെ നോക്കി ചിരിക്കുകയാണല്ലോ. ഇത് പിള്ളേര് കളിയാണോ എന്ന് മുകേഷ് ചോദിക്കുന്നു. വിദ്യാർത്ഥി സോറി സർ എന്ന് വീണ്ടും പറയുന്നു. സോറി ഒന്നുമല്ല ഇത് വിളച്ചിൽ. ഇത് ഒരാളെ ശല്യപ്പെടുത്തുക സ്വന്തം എം.എൽ.എ അവിടെകിടക്കുമ്പോൾ അയാളെ വിളിക്കാതെ. അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിൽ ഉള്ള എം.എൽ.എ യെ വിളിക്കുക. തെറ്റല്ലേ അത്, എന്ന് മുകേഷ് ചോദിക്കുന്നു. സോറി സർ അറിയാതെ പറ്റിപ്പോയി എന്ന് മറുപടിയായി കുട്ടി പറയുന്നു. നിങ്ങളുടെ എം.എൽ.എ ആരാണെന്ന് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നു. അറിയില്ല എന്ന് കുട്ടി പറയുന്നു. സ്വന്തം എം.എൽ.എ ആരാണെന്ന് അറിഞ്ഞുകൂടാ പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ. പാലക്കാട് എവിടെയാണ് നിന്റെ വീട് എന്ന് മുകേഷ് അന്വേഷിക്കുന്നു. പാലക്കാട് ഒറ്റപ്പാലം ആണെന്ന് വിദ്യാർത്ഥി പറയുന്നു. ഒറ്റപ്പാലത്തെ എം.എൽ.എയെ നിനക്ക് അറിഞ്ഞു കൂടെ ആദ്യം എം.എൽ.എയെ കണ്ടുപിടിക്ക് കേട്ടോ. എം.എൽ.എയെ കണ്ടുപിടിച്ചിട്ട് എം.എൽ.എ യുടെ അടുത്ത് പോയി സംസാരിക്ക്. മേലാൽ എം.എൽ.എയുടെ അടുത്ത് സംസാരിക്കാതെ തന്റെ അടുത്ത് വിളിക്കരുത് എന്നും മുകേഷ് പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.

നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.

ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?

പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.

ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…