പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്ക‌ു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.