കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ പരസ്യ പ്രതിഷേധമറിയിച്ച ലതിക സുഭാഷിന്റെ നടപടി വികാര പ്രകടനമായേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്ന് പോയി. അവരോട് സംസാരിക്കുന്നതിന് മടിയില്ല. ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പുതുതലമുറയ്ക്ക് വന്‍ അംഗീകാരമുള്ള സ്ഥാനാര്‍ഥി പട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത് സീറ്റ് ലഭിക്കാത്തതുകൊണ്ടാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല.

ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയതാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച്
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഒപ്പം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവച്ചു.

മാത്രമല്ല, സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് രമണി പി നായര്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസുകാരിയായി തുടരുമെന്നും രമണി പറഞ്ഞു.