വാട്‌സാപ്പില്‍ വീഡിയോ വൈറലായതോടെ ബലാത്സംഗ കേസില്‍ കുടുങ്ങി സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിക്കെതിരെ ബലാത്സംഗകേസ്. വാട്ട്സ്ആപ്പിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 36-വയസുള്ള സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ടിടിവി ദിനകരന്‍റെ പാര്‍ട്ടിയായ എഎംഎംകെയ്ക്ക് വേണ്ടി തേനിയിലെ പെരിയംകുളത്ത് മത്സരിക്കുന്ന കെ കതിര്‍കാമുവിന് എതിരെയാണ് പൊലീസ് ബലാത്സംഗ കേസ് റജിസ്ട്രര്‍ ചെയ്തത്.

ബലാത്സംഗത്തിനുള്ള സെക്ഷന്‍ 376, വഞ്ചനകുറ്റം ചുമത്തി സെക്ഷന്‍ 417, മനപൂര്‍വ്വം നടത്തിയ കുറ്റകൃത്യം ചാര്‍ത്തി സെക്ഷന്‍ 501 എന്നീ ഐപിഎസ് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഒക്ടോബര്‍ 2015നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്കെതിരെ ഈ പ്രശ്നം മുന്‍പും ഉയര്‍ന്ന് വന്നതാണ് എന്നുമാണ് കെ കതിര്‍കാമുവിന്‍റെ വാദം. കതിര്‍കാമു തേനിയിലെ അള്ളിനഗറില്‍ നടത്തി വന്നിരുന്ന ഒരു ഹോസ്പിറ്റലിലാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. കേസ് തേനിയിലെ എഡിഎംകെ ഭാരവാഹികളുടെ ഒത്തുകളിയാണ് എന്നാണ് കതിര്‍കാമുവിന്‍റെ ആരോപണം.