കടപ്പാട് : ദി ഗാർഡിയൻ

ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി കോടതിയില്‍. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. “എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,” അനില്‍ അംബാനി വിവരിച്ചു.

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.

വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.

റിയലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞവര്‍ഷമാണ് പാപ്പരായത്. എന്നാല്‍ അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ ജഡ്ജി തയ്യാറായില്ല. ഇനിയൊരിക്കലും ഉയര്‍ത്താനാകാത്ത വിധത്തില്‍ അനില്‍ അംബാനി ഷട്ടറുകള്‍ അടച്ചിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മുന്‍കാലങ്ങളില്‍ പരസ്പരം സഹായിക്കാറുണ്ടായിരുന്ന കുടുംബമാണ് അംബാനി കുടുംബമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 56.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സഹോദരന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്.

എന്നാല്‍ തന്റെ കക്ഷിക്ക് താങ്ങാവുന്നതിലും വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് അനില്‍ അംബാനിക്കു വേണ്ടി ഹാജരാകുന്ന വക്കീല്‍ റോബര്‍ട്ട് ഹോവെ വാദിച്ചു. എന്നാല്‍, അംബാനിയുടെ വാദം മറ്റൊരു അവസരവാദപരമായ നീക്കമാണെന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയെയും, ചൈന ഡവലപ്മെന്റ് ബാങ്കിനെയും, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയെയും പ്രതിനിധീകരിക്കുന്ന വക്കീല്‍ ബങ്കിം തങ്കി പറഞ്ഞു. വായ്പ നല്‍കിയവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് അനിലിന്റെ ലക്ഷ്യം. അനില്‍ കോടതിയുത്തരവ് അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷവും അനില്‍ അംബാനി സമാനമായൊരു കുടുക്കില്‍ ചെന്നു പെട്ടിരുന്നു. എറിക്സണ്‍ എബിയുടെ ഇന്ത്യന്‍ വിഭാഗമാണ് 77 ദശലക്ഷം ഡോളറിന്റെ അടവ് മുടങ്ങിയതിനെതിരെ കേസ് നല്‍കിയത്. അനില്‍ ജയിലില്‍ പോകുമെന്ന നില വന്നപ്പോള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ഇടപെടുകയും പണം കൊടുത്തു തീര്‍ക്കുകയുമായിരുന്നു.