ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സമർത്ഥരായ മലയാളി വിദ്യാർത്ഥികൾക്ക് ഒത്തിരി പ്രതീക്ഷ നൽകുന്നതാണ് 2020ലെ ലോക പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അഡ്മിഷന്റെ കണക്കുകൾ. ലോക പ്രശസ്തരായ നിരവധി നേതാക്കളും , പ്രമുഖരും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയിൽനിന്നുള്ള ജവഹർലാൽ നെഹ്റുവും, രാജീവ് ഗാന്ധിയും, മൻമോഹൻ സിംഗുമെല്ലാം ഈ നിരയിലെ കണ്ണികളാണ്. 2020 അധ്യയനവർഷത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഏഷ്യൻ, കറുത്ത വംശജരുടെ എണ്ണത്തിൽ 28 ശതമാനത്തിനടുത്ത് വർധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് – 19 വിദ്യാഭ്യാസമേഖലയിലും എ – ലെവൽ പരീക്ഷകളിലും ഉണ്ടാക്കിയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഈ നേട്ടം. ജനസംഖ്യക്കനുപാതികമായി നോക്കുകയാണെങ്കിൽ കറുത്തവരും ഏഷ്യക്കാരുമായുള്ള വിദ്യാർത്ഥികളുടെ അനുപാതം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ കൂടുതലാണ്. എന്തായാലും സമർത്ഥരായ മലയാളി വിദ്യാർഥികൾക്ക് ശുഭകരമായ വാർത്തകളാണ് കേംബ്രിഡ്ജിൽ നിന്ന് വരുന്നത്. പരിശ്രമിച്ചാൽ കേംബ്രിഡ്ജിന്റെ വാതായനങ്ങൾ നിങ്ങൾക്ക് അപ്രാപ്യമല്ല.