ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റർ ദിന ചടങ്ങുകൾക്കായി ചാൾസ് രാജാവ് സെൻറ് ജോർജ് ചാപ്പലിൽ എത്തി. ക്യാൻസർ രോഗനിർണ്ണയത്തിന് ശേഷം രാജാവ് ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വിൻഡ്സറിലെ ഈസ്റ്റർ ഞായറാഴ്ച ചടങ്ങുകൾക്ക് ശേഷം രാജാവ് ജനക്കൂട്ടത്തോട് സംസാരിക്കുകയും ആളുകൾക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയും ചെയ്തു. രാജാവിനോടൊപ്പം കാമില രാജ്ഞിയും ഉണ്ടായിരുന്നു.

75 കാരനായ രാജാവ് തന്നെ കാത്തിരുന്ന ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരാധനയ്ക്ക് ശേഷം സെൻറ് ജോർജ് ചാപ്പലിന് പുറത്ത് അവരെ അഭിവാദ്യം ചെയ്തപ്പോൾ ജനങ്ങൾ വൻ കൈയ്യടിയോടെയാണ് അദ്ദേഹത്തെ വരവേറ്റത്. ഈ വർഷം ഇതുവരെ രാജാവ് പൊതു പരിപാടികളിൽ ഒന്നും പങ്കെടുത്തിരുന്നില്ല. കേറ്റ് രാജകുമാരിക്ക് ക്യാൻസർ ചികിത്സ നടക്കുന്നതിനാൽ വെയിൽസിലെ രാജകുമാരനും രാജകുമാരിയും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചാൾസ് രാജാവിനെയും കേറ്റ് രാജകുമാരിയെയും പരാമർശിച്ചു കൊണ്ടായിരുന്നു കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെർബി തൻറെ ഈസ്റ്റർ ദിന പ്രസംഗം ആരംഭിച്ചത്. നമ്മുടെ ഓരോ ജീവിതത്തിലും നമ്മെ എന്നെന്നേക്കുമായി മാറ്റുന്ന നിമിഷങ്ങൾ ഉണ്ടാവാൻ അനുകമ്പയോടും സഹതാപത്തോടും മറ്റുള്ളവരെ കേൾക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നേരത്തെ അനാരോഗ്യം മൂലം മറ്റുള്ളവരുമായി ഇടപഴകരുതെന്ന ഡോക്ടർമാരുടെ ആവശ്യം പരിഗണിച്ച് രാജാവ് ഈ വർഷത്തെ ആനുവൽ മൗണ്ടി സർവീസിൽ പങ്കെടുത്തിരുന്നില്ല. അതിനുപകരം അദ്ദേഹത്തിൻറെ റെക്കോർഡ് ചെയ്ത സന്ദേശം കേൾപ്പിക്കുകയായിരുന്നു.