യുകെയിലെ റെഡ്ഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി യുടെയും ശ്യാമളയുടെ മകളായ ഷീജ കൃഷ്ണ (43) ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.. ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.