ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മദ്യപാനം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചയാണ് അടിമത്വത്തിലേക്ക് നയിക്കുന്നതെന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസിന്റെ നിരീക്ഷണം ചർച്ചയാകുന്നു. മദ്യപാനം ഒരു പ്രശ്നമാണെന്ന ബോധ്യം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. യുകെയിലെ അര ദശലക്ഷത്തിലധികം ആളുകൾ മദ്യത്തിന് അടിമകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഏറെയും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. ഇത് വലിയ ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നതെന്നതാണ് യാഥാർഥ്യം. പലപ്പോഴും ഇത് മറന്നാണ് പലരും മദ്യപിക്കുന്നത് എന്നുള്ളതാണ് യാഥാർഥ്യം.

മദ്യപിക്കുന്നവരിൽ ക്യാൻസർ, പാൻക്രിയാറ്റിസ്, പക്ഷാഘാതം, ഹൃദ്രോഗം, കരൾ, വൃക്ക തകരാർ എന്നിങ്ങനെ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ മദ്യപാനം തടയുന്നതിനുള്ള സഹായം തേടി ക്ലിനിക്കുകളെ ആശ്രയിക്കുന്നണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസ് സാക്ഷ്യപെടുത്തുന്നു. 2020-21 കാലയളവിൽ 107,428 പേർ മദ്യപാനത്തെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

യുകെയിലുടനീളമുള്ള 1.8 ദശലക്ഷം മുതിർന്നവരുടെ ആശുപത്രി വിവരങ്ങളിൽ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നും 10 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് മതിയായ രേഖകൾ ഉള്ളതെന്നും പഠനം പറയുന്നു. എന്നാൽ ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസിന്റെ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ 2018 മുതൽ 2019 വരെ 602,391പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.