ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.