ലണ്ടന്‍: സറെയിലും സസെക്‌സിലും എന്‍എച്ച്എസില്‍ 55 മില്യന്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കാനുള്ള നീക്കം ഹൃദ്രോഗികളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് വെളിപ്പെടുത്തല്‍. രോഗികള്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന നിര്‍ണായക പരിശോധനകളും ശസ്ത്രക്രിയകളും നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്കായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഈ പ്രദേശങ്ങളിലെ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നിയന്ത്രണം വരുത്തിയേക്കുമെന്നും വിവരമുണ്ട്.

ഹൃദ്രോഗികളിലെ മരണനിരക്ക് കുറയ്ക്കാന്‍ ആവശ്യമായ ചികിത്സാ രീതികളായതിനാല്‍ത്തന്നെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് ചെലവ് ചുരുക്കലിലൂടെ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം 1,00,000 ആയി ഉയര്‍ന്നിട്ടുണ്ട്. 1990കളിലുള്ളതിനേക്കാള്‍ 8 മടങ്ങ് വര്‍ദ്ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ബൈപാസിന് പകരമായി ഉപയോഗിക്കാവുന്ന ഹൃദ്രോഗ ചികിത്സാ രീതി എന്ന നിലയില്‍ ഇതി കൂടുതല്‍ ജനപ്രിയമായി മാറിയിട്ടുണ്ട്.

ഇത്തരത്തില്‍ ഹൃദ്രോഗികള്‍ക്ക് ആശ്വാസമായ ചികിത്സയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി കുറച്ചു രോഗികള്‍ക്ക് മാത്രമായി ചുരുക്കുന്നത്. ഈ ചികിത്സകള്‍ ലഭിക്കുന്നവരുടെ എണ്ണം കുറയുമെന്ന് സ്വകാര്യമായി സമ്മതിച്ചെങ്കിലും ഹൃദ്രോഗ ചികിത്സയെയും പരിശോധനാ രീതികളെയും കൂടുതല്‍ യുക്തിഭദ്രമായി കാണണമെന്നാണ് എന്‍എച്ച്എസ് സറേ, സസെക്‌സ് മേഖലാ നേതൃത്വം ന്യായീകരിക്കുന്നത്.