ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മെയ് 6-നു നടക്കുന്ന ചാൾസ് രാജാവിൻെറ കിരീട ധാരണത്തിന് ഒരുങ്ങി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ എന്ന നിലയിൽ രാജാവിന്റെ പങ്ക് ഔപചാരികമാക്കുകയും അദ്ദേഹത്തിൻെറ പദവിയുടെയും അധികാരങ്ങളുടെയും കൈമാറ്റം അടയാളപ്പെടുത്തുകയും ചെയ്യുക എന്നതാണ് കിരീടധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക.

പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

മുൻപുള്ള കിരീടധാരണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ചടങ്ങു വീക്ഷിക്കുന്നവർക്ക് രാജാവിനോടുള്ള കൂറുപ്രഖ്യാപനം നടത്താനുള്ള അവസരം ഉണ്ട്.