ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പണിമുടക്ക് നടത്തുന്ന നേഴ്സുമാർക്ക് ശമ്പളം നൽകാൻ വിസമ്മതിച്ച് ഋഷി സുനക്. ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ രണ്ടാം ദിവസവും നേഴ്‌സുമാർ ജോലിയിൽ നിന്നും ഇറങ്ങിപോയതിനെ തുടർന്നാണ് നടപടി. എന്നാൽ അതേസമയം നിലവിലെ പ്രശ്നങ്ങൾ ക്രിസ്മസിന് മുൻപ് പരിഹരിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് നേഴ്‌സസ് യൂണിയൻ ബോസ് പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ ഇരുവർക്കും ഇടയിൽ പ്രശ്ന പരിഹാരത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തൊഴിലാളികളുടെ പ്രശ്നത്തെ സംബന്ധിച്ച് എം പിമാരോട് സംസാരിച്ച ഋഷി സുനക്, പ്രശ്നം പരിഹരിക്കാൻ ഏറ്റവും നല്ല മാർഗം പണപ്പെരുപ്പം കുറയ്ക്കുക എന്നുള്ളതാണെന്നും വാദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനാണ് യൂകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ആംബുലൻസ് തൊഴിലാളികൾ, കസ്റ്റംസ്, ഇമിഗ്രേഷൻ ജീവനക്കാർ, ബസ് ഡ്രൈവർമാർ, തപാൽ ജീവനക്കാർ എന്നിവരെല്ലാം നിലവിൽ സമരത്തിലാണ്. ക്രിസ്മസിന് മുന്നോടിയായി രാജ്യത്ത് പലയിടങ്ങളിലും സമരങ്ങളുടെ ഘോഷയാത്രയാണ്.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും വലിയ പോരായ്മ നിലനിൽക്കുന്നുണ്ട്. സമരങ്ങൾ അരങ്ങേറുമ്പോൾ രോഗികളുടെ ജീവൻ ആര് സംരക്ഷിക്കുമെന്നാണ് എൻ എച്ച് എസ് കോൺഫെഡറേഷന്റെ തലവനും മുൻ ലേബർ ഉപദേശകനുമായ മാത്യു ടെയ്‌ലർ പറയുന്നത്.

പണിമുടക്കിനു മുന്നോടിയായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ യൂണിയൻ പ്രധിനിധികളുമായി ചർച്ച നടത്തിയിരുന്നു. ശമ്പളം നൽകണമെന്ന ആവശ്യം ആദ്യമേ നിരാകരിച്ച അദ്ദേഹം, ശമ്പളത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. യൂണിയൻ നേതാവ് ഒനായി കസബ്, ആരോഗ്യ സെക്രട്ടറിയുടെ നടപടിയെ ശക്തമായി എതിർക്കുകയും, അർത്ഥശൂന്യമായ ചർച്ചകൊണ്ട് എന്താണ് ഫലമെന്നും വിമർശിച്ചു.