ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ജെറമി ഹണ്ട് അവതരിപ്പിച്ച ബഡ്ജറ്റിൽ എത്രമാത്രം യുകെയിലെ ആരോഗ്യമേഖലയായ എൻഎച്ച്എസിനെ പരിഗണിച്ചു എന്ന കാര്യം ഒട്ടുമിക്ക യുകെ മലയാളികളുടെ ഇടയിലും ചർച്ചാവിഷയമായിരുന്നു. കോവിഡും മറ്റു പണിമുടക്കുകളും മൂലം താളം തെറ്റിയ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സുഗമമാകുന്നത് തീർച്ചയായും യുകെ മലയാളികളെ സംബന്ധിച്ച് നിർണ്ണായകമാണ്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ പുറകോട്ടോടിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് . മതിയായ ജീവനക്കാരില്ലാത്തത് മൂലം നിലവിലെ ജീവനക്കാരുടെ ജോലിഭാരം കൂടിക്കൊണ്ടിരിക്കുകയാണ് . അതുകൊണ്ടുതന്നെ പുതിയ സ്റ്റാഫ് റിക്രൂട്ട്മെൻ്റിനായി പണം വകയിരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് എൻഎച്ച്എസ് ജീവനക്കാരായ യുകെ മലയാളികൾ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


എൻ എച്ച്എസിനായി അനുവധിക്കപ്പെട്ട ബഡ്ജറ്റ് വിഹിതത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് മലയാളികൾ നടത്തിയത്. 164.9 ബില്യൺ ബഡ്ജറ്റ് വിഹിതത്തെ ഭൂരിഭാഗം മലയാളികളും സ്വാഗതം ചെയ്തു. എൻ എച്ച് എസിനെ കുറിച്ച് ഓർക്കാൻ തന്നെ പേടി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഉയർന്ന കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ നീയമനങ്ങൾ നടത്തുന്നതിനും പഴകിയ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിനും ബഡ്ജറ്റിലെ തുക കൊണ്ട് സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസമാണ് പലരും പ്രകടിപ്പിച്ചത്.

എൻ എച്ച് എസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള നവീകരണങ്ങൾ എൻഎച്ച്എസിനെ ലോകത്തിലെ മികച്ച ആരോഗ്യപരിപാലന സംവിധാനമായി നിലനിർത്താൻ സഹായിക്കും . എൻഎച്ച്എസിലെ ഐടി നവീകരണം മൂലം ഓരോ വർഷവും ഡോക്ടർമാർ പാഴാക്കുന്ന 13 ദശലക്ഷം മണിക്കൂറും 5 വർഷം കൂടുമ്പോൾ 4 ബില്യൺ പൗണ്ട് വരെ ലഭിക്കാനും വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ ബഡ്ജറ്റ് കെയർ മേഖലയെ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയാണ് പൊതുവെ ഉയർന്ന് വന്നിരിക്കുന്നത്. ദശലക്ഷണ കണക്കിന് മുതിർന്നവരും അവരെ പരിചരിക്കുന്നവരും നിരാശയിലാണെന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ ഭവന പ്രതിസന്ധിക്ക് നിർണ്ണായകമായ സ്ഥാനമുണ്ട്. താത്കാലികമായ താമസസ്ഥലങ്ങളിൽ താമസിക്കുന്ന കുട്ടികളുടെ എണ്ണം വർഷത്തിൽ 14 % ആണ് വർദ്ധിക്കുന്നത്. ഓരോ വർഷവും ആവശ്യമായ 90000 പുതിയ സോഷ്യൽ ഹോം ഹോമുകൾ നിർമ്മിക്കാൻ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടില്ല.