ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് .

യുകെയിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മെയ് 2 – ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 2 – ന് പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത പ്രധാനമന്ത്രി ഋഷി സുനക് തള്ളി കളഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ചില സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനുള്ള സാധ്യതയാണ് പ്രധാനമന്ത്രി തള്ളി കളഞ്ഞിരിക്കുന്നത്.


യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് പാർലമെന്റിലേയ്ക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി അനുസരിച്ച് 2025 ജനുവരി 28-ാം തീയതിയാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നേരത്തെ പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് രൂക്ഷ വിമർശനമാണ് ലേബർ പാർട്ടി നടത്തിയത്. 14 വർഷം തുടർച്ചയായ ഭരണ പരാജയത്തിനുശേഷം എത്രയും പെട്ടെന്ന് ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാൻ ബ്രിട്ടനിലെ പൊതുജനത്തിന് അവകാശമുണ്ട് എന്നാണ് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്റർ പാറ്റ് മക്ഫാഡൻ പറഞ്ഞത് .