ന്യൂസ് ഡെസ്ക് മലയാളം യുകെ

ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ വിദേശ വരുമാനത്തിന് ഇനി യുകെയിൽ നികുതി നൽകും. അക്ഷത മൂർത്തിയുടെ നോൺ – ഡോമിസിലിയറി പദവിയെ തുടർന്നുള്ള വിവാദങ്ങൾക്ക് ഒടുവിലാണ് ഈ തീരുമാനം. അക്ഷത മൂർത്തിയുടെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൻെറ ഓഹരികളിൽ നിന്ന് 700 മില്യൺ പൗണ്ട് ഇവർക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരുമാനത്തിൽ നിന്ന് മാത്രം ഇവർക്ക് ലഭിച്ചത് 11.6 മില്യൺ പൗണ്ട് ആണ്. നോൺ – ഡോമിസിലിയറി പദവിയിൽ ഉള്ളവർക്ക് തന്റെ വിദേശ വരുമാനത്തിൻെറ നികുതി യുകെയിൽ അടയ് ക്കേണ്ടതില്ല. എന്നാൽ തന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും താൻ നികുതി അടയ്ക്കാം എന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഈ വിഷയത്തെ തുടർന്ന് ചാൻസലർക്കെതിരെ കാപട്യത്തിന് ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവ് ക്രമാതീതമായ വർധിക്കുന്ന സമയത്ത് ഋഷി സുനക് തൻെറ കുടുംബത്തിന് നേട്ടമുണ്ടാക്കുകയാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അക്ഷത മൂർത്തിയുടെ ഈ നീക്കം. തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ഉപയോഗിച്ച് അക്ഷതയ്ക്ക് പ്രതിവർഷം 2.1 ബില്യൺ പൗണ്ട് വരെ നികുതി ഒഴിവാക്കാമായിരുന്നു.


തൻെറ നികുതി ക്രമീകരണങ്ങൾ പൂർണമായി നിയമപരം ആയിരുന്നു എന്നും, ചാൻസിലർ എന്ന നിലയിൽ തൻെറ ഭർത്താവിനെ ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല എന്ന് ഇതിലൂടെ വ്യക്തമായെന്നും അവർ പറഞ്ഞു. ബ്രിട്ടീഷ് ന്യായബോധം താൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും തന്റെ നികുതി വിഷയം മൂലം ഭർത്താവിൻെറ ശ്രദ്ധ മാറാനോ തൻെറ കുടുംബത്തെ അത് ബാധിക്കാനോ താൻ ആഗ്രഹിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയ എതിരാളികൾ തന്നെ ആക്രമിക്കാനായി ഭാര്യയെ ഇരയാക്കിയെന്ന് എന്ന് ഋഷി സുനക് ആരോപിച്ചു. തന്റെ ഭാര്യ ഒരു ഇന്ത്യൻ പൗരയായതിനാലും തന്റെ മാതാപിതാക്കളെ പരിപാലിക്കാനായി ഭാവിയിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതിനാലുമാണ് നോൺ – ഡോമിസിലിയറി പദവി നിലനിർത്തുന്നതെന്നും അതിനാൽ അവ നൽകുന്ന എല്ലാ ആനുകുല്യങ്ങൾക്കും അവർ അർഹയാണെന്നും അദ്ദേഹം പറഞ്ഞു. നോൺ – ഡോമിസിലിയറി പദവിനിലനിർത്താനായി പ്രതിവർഷം അക്ഷത മൂർത്തി മുപ്പതിനായിരം പൗണ്ട് നൽകുന്ന വാർത്ത നേരത്തെ വന്നിരുന്നു.