ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിലവിലെ ഊർജ പ്രതിസന്ധി വരാനിരിക്കുന്ന കൊടും ശൈത്യത്തിൽ ബ്രിട്ടന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ. വിലക്കയറ്റം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ 70 ശതമാനത്തോളം പബ്ബുകളും അടച്ചുപൂട്ടേണ്ടി വരും. ശൈത്യകാലം വരെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. ബ്രിട്ടനിലെ നാലിൽ മൂന്നു പബ്ബ് ഉടമകളും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 1600 ഓളം പബ്ബുകളുടെ ഉടമയായ അഡ്മിറൽ ടാവൻസിന്റെ കരിസ് ജോവ്സേ പറഞ്ഞത് തന്റെ കെട്ടിടത്തിൽ പബ്ബ് നടത്തുന്ന പലരും വാടകയേക്കാൾ കൂടുതൽ പണം വൈദ്യുതി ബില്ലിനായി ഇപ്പോൾ ചെലവാക്കുന്നുവെന്നാണ്. വൈദ്യുതി ബില്ലിൽ 450 ശതമാനത്തോളം വർധനയുണ്ടായതിനാൽ, 20 വർഷമായി പബ്ബ് നടത്തിയയാൾ ഒഴിഞ്ഞുപോകുകയാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഊർജ മേഖലയിലെ ഇന്ധനത്തിനും വൈദ്യുതി ഉൽപാദനത്തിനും യുറോപ്യൻ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചിരുന്നത് റഷ്യയെയാണ്. റഷ്യ വിതരണം കുറച്ചതോടെ പ്രകൃതി വാതക വില വർധന കുത്തനെ ഉയർന്നു. അധിക വാതകം സംഭരിക്കാനുള്ള ശേഷി കുറവായതിനാൽ കുറച്ചു കാലത്തേക്കു മാത്രമുള്ളതേ വാങ്ങി ശേഖരിക്കാനാകൂ. ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം ബ്രിട്ടന് തലവേദനയാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമാദ്യം ബ്രിട്ടനിലെ ശരാശരി ഉപഭോക്താവിന്റെ വൈദ്യുതി ബില്ല് 54 ശതമാനത്തോളം ഉയർന്നു. ഒക്ടോബർ ഒന്നു മുതൽ 80 ശതമാനം വീണ്ടും വർധിക്കുമെന്നാണ് രാജ്യത്തെ വൈദ്യുതി റെഗുലേറ്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ ഒരു ശരാശരി ഉപഭോക്താവിന് പ്രതിവർഷം 2332 പൗണ്ട് അധികമായി നൽകേണ്ടി വന്നേക്കും. വില വർധന തുടർന്നാൽ അടുത്ത വർഷം യുകെയിലെ പണപ്പെരുപ്പം 18% ആയി ഉയർത്തുമെന്നാണ് യുഎസ് ബാങ്ക് സിറ്റിയുടെ പ്രവചനം.

നവംബർ ആദ്യത്തോടെ ബ്രിട്ടനിൽ ശൈത്യകാലം ആരംഭിക്കും. കൊടും തണുപ്പിൽ, ഹീറ്ററുകൾ ഉപയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവർ എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി എത്തിയെങ്കിൽ മാത്രമേ വിലക്കയറ്റത്തിൽ ബ്രിട്ടന്റെ അടുത്ത നടപടി എന്തെന്ന് അറിയാൻ കഴിയൂ. അതിന് സെപ്റ്റംബർ 5 വരെ കാത്തിരിക്കണം.