ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ ക്യാൻസർ ബാധയെ കുറിച്ച് നീണ്ടനാളത്തെ പഠനത്തിന് ശേഷം കണ്ടെത്തിയ ഗവേഷണ ഫലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. 20 വർഷ കാലയളവിലെ വിവരങ്ങളാണ് ഇതിനായി ഗവേഷകർ വിശകലനം ചെയ്തത്. ഇംഗ്ലണ്ടിൽ ഒരു വ്യക്തി എവിടെയാണ് താമസിക്കുന്നത് എന്നതിനെ അനുസരിച്ച് ക്യാൻസർ ബാധിക്കുന്നത് ഗുരുതരമാകാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ .


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ സമ്പന്നർ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ക്യാൻസർ ബാധിക്കുന്നതും ഗുരുതരമാകാനുമുള്ള സാധ്യത 70% കൂടുതലാണെന്നാണ് കണ്ടെത്തൽ . ലാൻഡ്സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിലും അതിനുമുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറയുന്നതായും പഠനം പറയുന്നു . ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങളെയും അടയാളങ്ങളെയും കുറിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടായതും മികച്ച രീതിയിൽ ചികിത്സയും മരുന്നുകളും ആരോഗ്യപരിപാലന മേഖലയിൽ ഉണ്ടായതുമാണ് ഇതിന് പ്രധാന കാരണമായി. ചൂണ്ടി കാണിക്കുന്നത്.


2002 -നും 2019 -നും ഇടയിൽ 80 വയസ്സിന് മുമ്പ് ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ അനുപാതം 6 ലൊന്ന് സ്ത്രീകളിൽ നിന്ന് 8 – ൽ ഒരാളായും പുരുഷൻമാരിൽ 5 – ൽ ഒരാളിൽ നിന്ന് 6 – ൽ ഒരാളായും കുറഞ്ഞത് ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലന മേഖലയിലെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ക്യാൻസർ അപകട സാധ്യത കുറഞ്ഞെങ്കിലും പ്രാദേശിക തലത്തിലെ സാമ്പത്തിക അസമത്വം ക്യാൻസർ രോഗ സാധ്യതയെ സ്വാധീനിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ലണ്ടനിലെ ഇംപീരിയര്‍ കോളേജിലെ പ്രൊഫ . മജീദ് എഡാറ്റി അഭിപ്രായപ്പെട്ടു. പുകവലി നിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പൊതുജനാരോഗ്യ സേവനങ്ങൾ വെട്ടിക്കുറച്ചത് ക്യാൻസർ രോഗ സാധ്യതയെ കൂട്ടുന്നതായി ഗവേഷകർക്ക് അഭിപ്രായമുണ്ട്. ശ്വാസകോശം , കുടൽ, പാൻക്രിയാസ്, സ്ത്രീകളിലെ സ്ഥാനാർബുദം എന്നിവ ഉൾപ്പെടെ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന 10 ക്യാൻസറുകളെ കുറിച്ചുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ഗവേഷകർ വിശകലനം ചെയ്താണ് പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 2002 -നും 2019 -നും ഇടയിൽ ഇംഗ്ലണ്ടിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നടന്ന മരണങ്ങളും പഠനത്തിന് വിധേയമാക്കി. ഇതിൻ പ്രകാരം ലിവർപൂൾ, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലും ലണ്ടന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുമാണ് ക്യാൻസർ മരണ സാധ്യത മറ്റ് സ്ഥലത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ളത്