ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാത്തതിന്റെ നിരാശയിൽ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം. 6 ചാക്കുകളിലായാണ് പലഹാരങ്ങൾ കുത്തിനിറച്ച് കൊണ്ടുപോയത്. സംഭവത്തിൽ കള്ളനെ പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ 24കാരനായ അഹമ്മദ് അസ്ലമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.

പണം കിട്ടാതെ വന്നപ്പോൾ നിരാശനായി, എന്നാൽ വെറുതെ പോകാൻ പ്രതിക്കും മനസ് അനുവദിച്ചില്ല. ഇതോടെ ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പോലീസ് സംഘം പിടികൂടി.

ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്ക പലഹാരങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.