തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം. നിലവറ തുറക്കുന്നതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അതൃ്പ്തിയുണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി വ്യക്തമാക്കി. നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നും സുപ്രീം കോടതിയില്‍ ഈ നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തേ ബി നിലവറയുടെ പൂമുഖമായ ചെറിയ അറ മാത്രമാണ് തുറന്നത്. ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. രാജകുടുംബത്തിലെ ഇപ്പോഴുള്ള തലമുറയ്ക്ക് ബി നിലവറ തുറന്നതായി അറിവില്ലെന്നും അവര്‍ പറഞ്ഞു. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂശിയ വെള്ളി ബി നിലവറയില്‍ നിന്ന് എടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് ഉത്തരവാദി രാജകുടുംബമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാജകുടുംബത്തിന്റെ അഭിപ്രായമറിയാന്‍ യോഗം വിളിച്ചു കൂട്ടണമെന്ന് അമിക്കസ് ക്യൂറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.