ബിജെപി കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ പുതിയ നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കേരളത്തിലെ ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാരുമായി നിരന്തര കൂടികാഴ്ച്ചയ്ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആര്‍എസ്എസ് ദേശീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ശേഷമായിരിക്കും നേതൃതലത്തിലെ മുതിര്‍ന്ന പ്രചാരകരില്‍ ഒരാളായ രാംലാല്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ കാണുക.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി രാംലാല്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പാര്‍ട്ടി രണ്ട് തവണയും അധികാരത്തിലെത്തിയത്. ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ ബിജെപിയിലേക്ക് നിയോഗിച്ച നേതാവ് കൂടിയാണ് രാംലാല്‍. തങ്ങള്‍ക്കൊപ്പമില്ലാത്ത സംഘടനകളേയും വ്യക്തികളേയും നേരില്‍കണ്ട് അനുനയിപ്പിക്കുകയെന്നാണ് രാംലാലിനെ സംഘടന ഏല്‍പ്പിച്ചിരിക്കുന്ന ചുമതല.

കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായുള്ള നിരന്തര കൂടികാഴ്ച്ചയിലൂടെ അഭിപ്രായ ഏകീകരണത്തിനായിരിക്കും ശ്രമിക്കുക. കഴിഞ്ഞ ദിവസം ബിജെപി കേരള പ്രഭാരി സിപി രാധാകൃഷ്ണനും കേന്ദ്ര പിന്നാക്ക ക്ഷേമ മന്ത്രി ജോണ്‍ ബിര്‍ലയും കേരളത്തിലെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാേെവയ സന്ദര്‍ശിച്ചിരുന്നു.

ബി ജെ പി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ മുന്‍ എം എല്‍ എ കൂടിയായ കേരള രാഷ്ട്രീയത്തിലെ വിവാദ നേതാവിന്റെ കാര്‍മികത്വത്തില്‍ ബി ജെ പി യുടെ കേന്ദ്ര നേതാക്കളും ക്രൈസ്തവ സഭകളിലെ പ്രമുഖരായ ചില ബിഷപ്പുമാരുമായി ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നുള്ള അമ്പരിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസിലെ എം എല്‍ എ മാരായിരുന്ന രണ്ട് പ്രമുഖരും, ഒരു വിരമിച്ച ബിഷപ്പുമാണ് ഇതിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. ബി ജെ പിയിലെ ക്രിസ്ത്യന്‍ നേതാക്കളില്‍ പ്രമുഖനും പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ദ്വാറില്‍ നിന്നുള്ള എം പിയും കേന്ദ്ര ന്യുനപക്ഷ കാര്യ സഹമന്ത്രിയുമായ ജോണ്‍ ബര്‍ല കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സന്ദര്‍ശിക്കുകയും ഇവിടുത്തെ ബിഷപ്പുമാരുമായി ചര്ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബി ജെ പി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത്.