ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ ഹാക്കർമാർ യുകെയുടെ പ്രതിരോധ മന്ത്രാലയത്തിൻെറ രേഖകൾ ഓൺലൈനിൽ ചോർത്തിയതായുള്ള റിപ്പോർട്ട് പുറത്ത്. എച്ച്എംഎൻബി ക്ലൈഡ് ന്യൂക്ലിയർ അന്തർവാഹിനി ബേസ്, പോർട്ടൺ ഡൗൺ കെമിക്കൽ ആയുധ ലാബ്, ജിസിഎച്ച്ക്യു ലിസണിംഗ് പോസ്റ്റ് എന്നിവയുൾപ്പെടെ ബ്രിട്ടനിലെ ഏറ്റവും രഹസ്യമായ സൈറ്റുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യാൻ ഈ ഡേറ്റകൾ കുറ്റവാളികളെ സഹായിക്കും. ലോകത്തിലെ ഏറ്റവും അപകടകരമായ ഹാക്കിംഗ് സംഘങ്ങളിലൊന്നായ ലോക്ക്ബിറ്റ് – സൈനിക സൈറ്റുകൾ ഉയർന്ന സുരക്ഷയുള്ള ജയിലുകൾ എന്നിവയുൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചോർത്തിയെടുത്ത വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയർ വഴി ആക്‌സസ് ചെയ്യാവുന്ന ഡാർക്ക് വെബിലൂടെ പങ്കിട്ടതായാണ് കരുതപ്പെടുന്നത്. റഷ്യൻ പൗരനായ മിഖായേൽ മാറ്റ്‌വീവ് ഉൾപ്പെടെയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. മെറ്റ് പോലീസ് ഉൾപ്പെടെ 47,000 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്. നോർത്തേൺ അയർലണ്ടിലെ പോലീസ് സേനയിലെ 10,000 ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും ചോർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

രാജ്യത്തെ സുപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്ന സോൺ എന്ന കമ്പനിയുടെ ഡേറ്റാബേസുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാസമാണ് ഹാക്കർമാർ രേഖകൾ ചോർത്തിയതെന്ന് കരുതുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്സ് ആസ്ഥാനമായുള്ള ഈ കമ്പനിയാണ് 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ സുരക്ഷാ നൽകിയത്. റഷ്യൻ കുറ്റവാളികളുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ലോക്ക്ബിറ്റ് 2020 മുതൽ എഫ്ബിഐയുടെ നോട്ടപുള്ളികളാണ്. യുഎസിലും കാനഡയിലും സൈബർ ആക്രമണങ്ങളുടെ പേരിൽ നിരവധി റഷ്യക്കാരാണ് കസ്റ്റഡിയിയിൽ ആകുന്നത്.