രണ്ട് പെൺകുട്ടികൾ ശബരിമലദർശനം നടത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിൽ കറങ്ങി നടക്കുകയാണ്. വിഐപി ദർശനം നടത്തുന്നവർക്ക് പ്രായപരിധി ഇല്ല എന്നുളള തരത്തിലുള്ള കമന്റുകളുമായി ഈ ചിത്രം വാട്സ് ആപ്പിലും സജീവമായിരുന്നു. ബിജെപി ഇന്റലിജന്റ്സെൽ കൺവീനർ മോഹൻദാസ് ഈ ചിത്രം തന്റെ ട്വിറ്റർ വോളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ചർച്ച രൂക്ഷമായത്. ചുരിദാർ അണിഞ്ഞ് ക്യൂവിനിടയിലൂടെ മുൻനിരയിൽ പ്രാർഥിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് മോഹൻദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 12 ന് ട്വീറ്റ് പുറത്ത് വന്നതുമുതൽ ഇത് സ്ത്രീകളുടെ ശബരിമലദർശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. കൊല്ലത്തെ പ്രശസ്തനായ ഒരു വ്യവസായിയും ശബരിമല വിശ്വാസിയുമായ വ്യക്തിയുടെ സ്വാധീനം ഉപയോഗിച്ചാണ്  ഇവർ വിഐപി ദർശനം നടത്തിയതെന്നുമാണ് പുറത്തുവന്ന വിവരം.

 ഇതിനെതുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അന്വേഷണത്തിന് തിരുമലദേവസ്വം ബോർഡ് വിജിലൻസ് വിങ്ങിന് നിർദേശം നൽകിയിരുന്നു. വിഐപി ദർശന സൗകര്യം ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കർശനമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.  എന്നാല്‍ വിശ്വാസികളെ കടത്തിവിടുന്ന ചുമതലുള്ള പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത് പെൺകുട്ടികളെന്നു തോന്നിച്ചിരുന്ന സ്ത്രീകൾ 50 വയസിന് മേൽ പ്രായമുള്ളവരാണെന്നാണ് .  അവരുടെ ഐഡി പ്രൂഫും മറ്റ് പ്രായം തെളിയിക്കുന്ന രേഖകളും സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളും പലരും പുറത്ത് വിട്ടിട്ടുണ്ട്. മോഹൻദാസിന് മറുപടിയുമായി രാഹുൽ ഈശ്വറും ട്വിറ്ററിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.