ഹൈദരാബാദ്: കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിലുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന് വിരുദ്ധാഭിപ്രായവുമായി പുരോഹിതര്‍. കൊടിമരത്തില്‍ രസം ഒഴിക്കുന്നത് ആചാരമല്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതന്‍ പറഞ്ഞു. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. എന്നാല്‍ കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പായാണ് ഇത് ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടിമരച്ചുവട്ടില്‍ രസം ഒഴിച്ചത് ആചാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, വെള്ളി, ചെമ്പ്, നവരത്നങ്ങള്‍, നെയ്യ്, പാല്‍, തൈര് എന്നിവക്കൊപ്പം രസവും ചേര്‍ക്കും. ഇവ ഉള്ളില്‍ സ്ഥാപിച്ച ശേഷമാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠ നടത്തിയ കൊടിമരത്തില്‍ ഇത് ഒഴിക്കുന്നത് ആചാരമല്ലെന്നും പുരോഹിതന്‍ വ്യക്തമാക്കി. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തില്‍ ആന്ധ്രയില്‍ നിന്നുള്ള മൂന്ന് ഭക്തരാണ് രസം ഒഴിച്ചത്.

ഇത് ആചാരത്തിന്റെ ഭാഗമായാണ് എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയില്‍ ഇങ്ങനെയുള്ള ആചാരമുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് പുരോഹിതന്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.