വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് (ധർമ്മഗിരി ) ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി.
അന്താരാഷ്ട്ര പ്രസിദ്ധമായ ഷെയിറ്റ്സർ അവാർഡ് ജേതാവാണ്.

101-ാം പിറന്നാൾദിനം ഈ വരുന്ന മാർച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാൻ ഇരിക്കെ ജന്മമാസത്തിൽതന്നെ
തന്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന ജീവിതയാത്രക്ക് വിരാമം കുറിച്ചു. കുറ്റിലഞ്ഞി ഇടുപ്പക്കുന്നിലുള്ള
വീട്ടിൽ ഭൗതീകശരീരം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് നാളെ (മാർച്ച് 15 ചൊവ്വ) വൈകിട്ട് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

ലില്ലിക്കുട്ടിയാണ് പരേതൻെറ ഭാര്യ. കോതമംഗലം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജിജോ ഇട്ടിയവിര ഏക മകനാണ്. ജെയ്സി ജോസ് മരുമകളും എമ്മ മരിയ പേരക്കുട്ടിയുമാണ്.

കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങളും. അൻപതിനായിരത്തോളം പ്രസംഗങ്ങൾ സാധു ഇട്ടിയവിരയെ ലോകമെങ്ങും അറിയപ്പെടുന്നയാളാക്കി.മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദ്ദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ്, അൽബേറിയൻ ഇൻറർനാഷണൽ അവാർഡ്, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭ ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭവനത്തിലെത്തി സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു.