ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യയിലെ പല സ്ത്രീകളും ലൈംഗിക അതിക്രമങ്ങളെ നേരിടാൻ സേഫ്റ്റിപിൻ ഉപയോഗിക്കാറുണ്ടെന്ന റിപ്പോർട്ടുമായി ബിബിസി. ഇന്ത്യയിലെ പൊതു ഇടങ്ങളിൽ സ്ത്രീകൾ ദൈന്യംദിനം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബസിൽ സ്ത്രീകൾ നേരിടുന്ന ഭൂരിപക്ഷം ആക്രമണങ്ങളിൽ നിന്നും അവരെ രക്ഷിക്കുന്നതും സേഫ്റ്റിപ്പിനാണ്. പൊതുഇടങ്ങളിലെ അനാവശ്യ പുരുഷ സ്പർശനങ്ങൾ തങ്ങൾക്ക് അരോചകമാണെന്ന് പല സ്ത്രീകളും അഭിപ്രായപ്പെട്ടു . ഈ സാഹചര്യങ്ങളിലൊക്കെ തങ്ങളുടെ രക്ഷയ്ക്ക് സേഫ്റ്റി പിൻ ഇന്ത്യയിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്നതായി ആണ് ബി ബി സി റിപ്പോർട്ട് ചെയ്തത്.

1849 ലാണ് സേഫ്റ്റിപിൻ കണ്ടുപിടിക്കുന്നത്. കണ്ടുപിടിച്ചതുമുതൽ, ലോകമെമ്പാടുമുള്ള സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കാനാണ് സേഫ്റ്റിപിൻ ഉപയോഗിക്കുന്നത് . എന്നാൽ ഇന്ത്യയിലെ നിരവധി സ്ത്രീകൾ തങ്ങളുടെ ഹാൻഡ്‌ബാഗിലോ പേഴ്സിലോ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു പിൻ കൈവശം വയ്ക്കാറുണ്ടെന്ന് ദീപിക ഷെർഗിൽ എന്ന വനിത ട്വിറ്ററിൽ നടത്തിയ പ്രതികരണത്തെ തുടർന്നാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്.

ജോലിക്കായി ഓഫീസിലേക്ക് പോകുമ്പോൾ ഉണ്ടായ ദാരുണമായ സംഭവത്തെ കുറിച്ച് ദീപിക ഷെർഗിൽ പറഞ്ഞതായിരുന്നു ബിബിസി വാർത്തയ്ക്ക് ആധാരം. അന്ന് ഏകദേശം 20 വയസായിരുന്നു അവർക്ക് പ്രായം. ബസിൽ ഒപ്പമുണ്ടായിരുന്ന അക്രമി ശരീരത്തിൽ സ്പർശിക്കാനും, സ്വകാര്യ ഭാഗങ്ങളിലേക്ക് കൈ കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും പകച്ചുപോയ നിമിഷം ഇതായിരുന്നു എന്നും ദീപിക ഷെർഗിൽ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് ആരോട് പറയണമെന്നും, അമ്മയോട് പറഞ്ഞാൽ എന്താകുമോ എന്നതിനാൽ അത്യന്തം ഭയപ്പെട്ടിരുന്നതായും അവർ കൂട്ടിചേർത്തു.