സിനിമാതാരങ്ങളെ വലിയ ആരാധനയോടെ നോക്കികാണുന്നവരാണ് തമിഴ് നാട്ടിലെ ജനങ്ങൾ.ചിലപ്പോഴോക്കെ ഇവരുടെ ആരാധന ഭ്രാന്തമാകാറുണ്ട്. അത്തരത്തിലൊന്നാണ് താരങ്ങളെ ദൈവതുല്യം കണ്ട് ഇവർക്കായി അമ്പലങ്ങൾ പണിയുന്നത്. അപ്പോൾ പിന്നെ അങ്ങേയറ്റം ആരാധിക്കുന്ന ഒരു താരത്തെ നേരിട്ട് കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. ഇപ്പോൾ തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. കീർത്തിക്കും വലിയൊരു ആരാധകനിര ഉണ്ടെന്ന് വെളിവാക്കുന്നതാണ് സേലത്തെ ഈ സംഭവം.

സേലം ഓമല്ലറൂർ റോഡിലുള്ള എവിആർ സ്വർണ മഹൽ ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. കീർത്തിയെ കാണാൻ വൻ ജനാവലി തന്നെ എത്തിയിരുന്നു. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം ജനങ്ങളായിരുന്നു ജ്വല്ലറി മുൻപായി തടിച്ചുകൂടിയത്. തുടക്കത്തിൽ വടം വലിച്ചുകെട്ടി ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉന്തുംതള്ളും കാരണം ശ്രമം വിഫലമായി. ജനങ്ങളുടെ തള്ളിക്കയറ്റത്തിൽ ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. ഇതോടെ പോലീസിന് ലാത്തി വീശുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ലാത്തിവീശലിലും ആളുകളെ ഒഴിപ്പിക്കാൻ പോലീസ് പ്രയാസപ്പെട്ടു. കീർത്തിക്കൊപ്പം ഫോട്ടോ എടുക്കാനുമായി ആളുകൾ തിരക്കുകൂട്ടുകയായിരുന്നു. അതിനിടെ ലാത്തിവീശലൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകില്ലെന്നായപ്പോൾ പോലീസ് എത്തി കീർത്തിയെ മടക്കി അയക്കുകയായിരുന്നു. നടി സ്ഥലം വിട്ടതോടെയാണ് പരിസരമൊന്ന് ശാന്തമായത്.