താന്‍ മരിച്ചു പോയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് സലിം കുമാര്‍. പതിനഞ്ചോളം പ്രാവശ്യം താന്‍ മരിച്ചു പോയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ പതിനാറടിയന്തിരം വരെ നടത്തിയെന്നും സലിം കുമാര്‍ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പ്രതികരണം.

‘എനിക്കൊരു അസുഖം പിടിച്ചപ്പോള്‍ വാട്ട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്‍. അല്‍ സലിം കുമാര്‍! എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വല്ലവരെയും കൊല്ലുമ്പോള്‍ ഭയങ്കരമായ ഒരു സുഖം നാം അനുഭവിക്കുന്നു. അന്യന്റെ ദുഃഖത്തില്‍ ഒരു സുഖം. ആളുകള്‍ ഞാന്‍ മരിച്ചെന്നു പറഞ്ഞത്, ഞാന്‍ നല്ല ബോധത്തോടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില്‍ കയറ്റും. നല്ല ട്രീന്റ്‌മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകള്‍ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാന്‍ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നില്‍ക്കുകയാണ്. ഒരിക്കല്‍ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം.’

‘നമുക്കൊപ്പം ആരുമില്ല. നമ്മള്‍ അവിടെ ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടര്‍മാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയര്‍ ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരാന്‍ പറ്റില്ല. അന്നു ഞാന്‍ അവസാനിപ്പിച്ചതാണ് മനസ്സില്‍ എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്.’ സലിം കുമാര്‍ പറഞ്ഞു.