ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് (75) കഴുത്തിന് കുത്തേറ്റു. പ്രശസ്ത നോവലിസ്റ്റ്, കലാവിദ്യാഭ്യാസ കേന്ദ്രമായ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണം നടത്താനിരിക്കെ ഒരാള്‍ വേദിയിലേക്ക് ഇരച്ചുകയറിയാണ് അക്രമം നടത്തിയത്. കഴുത്തിന് കുത്തേറ്റു വീണ റുഷ്ദിയെ സ്റ്റേജില്‍ കിടത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കിയെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് പറയുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സ് എന്ന പുസ്തകത്തിന് ശേഷം റുഷ്ദി വധഭീഷണി നേരിടുകയും ഒരു ദശാബ്ദത്തോളം ഒളിവില്‍ പോവുകയും ചെയ്തിരുന്നു. അക്കാലത്ത് ഇറാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 14 നോവലുകളുടെ രചയിതാവായ റുഷ്ദിയെ 2007ല്‍ സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് നൈറ്റ് പദവി നല്‍കി ആദരിച്ചു.
അപകടനില അതീവ ഗുരുതരമായി തുടരുന്നതായി ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.