ബംഗലൂരു: മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷും എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ ആധികാരിക തെളിവുകളുണ്ടായിരുന്നില്ല.

ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.

2017 സെപ്തംബര്‍ അഞ്ചിന് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് കേസില്‍ അറസ്റ്റിലായ നവീന്‍ കുമാറിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു.