മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് – സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ – നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.

പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.

ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.

വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.

യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത :
ഉണ്ണികൃഷ്ണൻ ബാലൻ