അഴിമതിക്കേസില്‍ പിടിയിലായ സാംസങ്ങിന്റെ തലവന്‍ ജയ് വൈ ലീയ്ക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെട്ട കേസില്‍ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്.

പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയര്‍മാനും ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനുമാണ് ലീ. സംഭാവനയായി 1.7 കോടി ഡോളര്‍ (ഏതാണ്ട് 114 കോടി രൂപ) നല്‍കിയതാണ് സാംസങ് തലവന് തിരിച്ചടിയായത്. സാംസങില്‍ അനധികൃതമായി അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് നല്‍കിയ കൈക്കൂലിയാണിതെന്ന് കോടതി നിരീക്ഷിച്ചു. കേസിനെത്തുടര്‍ന്ന് പാര്‍ക് ഗ്യൂന്‍ ഹൈയെ (64) പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. സ്വത്തുക്കള്‍ വിദേശത്ത് ഒളിപ്പിച്ച സംഭവത്തിനും ലീ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് എതിര്‍ത്ത ലീ കീഴക്കോടതി വിധിക്കെതിരേ അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണ്