സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ. എം.എസ്. ജിതിനാണ് ബംഗാളിനെതിരെ കേരളത്തിന്റെ ഗോൾ നേടിയത്.   കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മൽസരം പുരോഗമിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം കേരളം ഫൈനൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

സതീവൻ ബാലൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ ശക്തരാണ് കേരള ടീം. ഓരോ കളിയിലും അവസരത്തിനൊത്ത് ഉയർന്ന യുവ താരങ്ങളിലാണ് പ്രതീക്ഷയത്രയും. അവസാന ലീഗ് മത്സരത്തിൽ കേരളത്തിനോട് പരാജയപ്പെട്ടതിനാൽ ബംഗാൾ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയത്. അത് മറികടക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളത്തിനുണ്ടെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തുടക്കം മുതൽ ആക്രമിച്ച് കളിച്ച് ആദ്യം ഗോൾ നേടുക എന്നതായിരിക്കും കേരളം ലക്ഷൃമിടുന്നത്. ബംഗാൾ കരുത്തരാണ് എന്നതിനാൽ തന്നെ കേരളം പ്രതിരോധം കൂടുതൽ ശക്തമാക്കും. ഗോൾവല കാക്കാൻ വി.മിഥുൻ മികച്ച ഫോമിലായതിനാൽ ടീമിന് ആത്മവിശ്വാസമേറും. എം. എസ്.ജിതിനും കെ.പി.രാഹുലും സീസണും രാഹുൽ വി രാജുമൊക്കെ ഫോം നില നിർത്തിയാൽ ഫലം അനുകൂലമാകും. ആതിഥേയർ ആയതിനാൽ ഗ്രൗണ്ട് സപ്പോർട്ട് ബംഗാളിന് അനുകൂലമായിരിക്കും.

നാലരപതിറ്റാണ്ട് മുമ്പാണ് കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട നേട്ടം. പിന്നീടിങ്ങോട്ട് നാല് തവണകൂടി കേരളം സന്തോഷക്കിരീടം ചൂടി. പതിനാല് വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനംകുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും ഇന്നിറങ്ങിയത്.