സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ ജയിലില്‍ വച്ചെഴുതിയ 30 പേജുള്ള കത്തില്‍ ഒരിടത്തു പോലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡന പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്‌തമായ സൂചന. കഴിഞ്ഞ വര്‍ഷം മേയില്‍ സരിത സോളാര്‍ കമ്മിഷനു മുന്നില്‍ താനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന രേഖയും രണ്ടു പെന്‍ഡ്രൈവുകളും മുഖ്യമന്ത്രിയുമായും പ്രമുഖ വ്യവസായിയുമായുമുള്ള ഫോണ്‍ സംഭാഷണം റെക്കോഡ്‌ ചെയ്‌ത രണ്ട്‌ ഓഡിയോ ക്ലിപ്പുകളുമാണ്‌ സമര്‍പ്പിച്ചത്‌.

ജയിലില്‍ വച്ച്‌ എഴുതിയ കത്തും ഇതിലുള്‍പ്പെട്ടിരുന്നു. മന്ത്രിമാരും മന്ത്രിപുത്രന്മാരും നേതാക്കളും ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പറയുന്ന കത്തില്‍ പേരുകളും സന്ദര്‍ഭങ്ങളും വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞിരുന്നെങ്കിലും ലൈംഗികമായി ഉപയോഗിച്ചുവെന്ന്‌ കത്തില്‍ ഒരിടത്തുപോലും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, 30 പേജുള്ള കത്തിലെ രണ്ടു പേജുകള്‍ നേരത്തെ അപ്രത്യക്ഷമായിരുന്നു. ഇതില്‍ അന്നത്തെ മന്ത്രിയും സിനിമാ നടനുമായ കെ.ബി. ഗണേഷ്‌ കുമാറും സരിതയും തമ്മിലുള്ള മാനസിക ബന്ധമാണ്‌ വ്യക്‌തമാക്കിയിരുന്നതെന്നാണു സൂചന. ഗണേഷിനെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ നീക്കമാണ്‌ ഈ പേജുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്നു പറയപ്പെടുന്നു.

അപ്രത്യക്ഷമായ ഈ രണ്ടു പേജുകള്‍ക്കു പകരം ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാകാനാണു സാധ്യതയെന്നും വിലയിരുത്തലുണ്ട്‌. സരിതയുടെ രഹസ്യ കത്തിനെപ്പറ്റിയുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത്‌ മംഗളമാണ്‌. മൂന്നു വാര്‍ത്തകളാണ്‌ അന്നു മംഗളം പ്രസിദ്ധീകരിച്ചത്‌. അക്കാലത്ത്‌ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല മന്ത്രിയാകാന്‍ ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെപ്പറ്റി അറിയുന്നതിന്‌ സരിതയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയോഗിച്ചതായി പറയുന്നുണ്ട്‌. രമേശ്‌ ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ പ്രതീഷുമായി സരിത പലകുറി ബന്ധപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡ്‌ തലത്തില്‍ രമേശ്‌ നടത്തുന്ന നീക്കം ചോര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രതീഷില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജോപ്പന്‍ വഴിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്‌ കൈമാറിയിരുന്നത്‌.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചില ഐ ഗ്രൂപ്പ്‌ നേതാക്കളുമായും പലകുറി ബന്ധപ്പെട്ടു. സോളാര്‍ കേസില്‍ ജോപ്പന്‍ ബലിയാടാകുകയായിരുെന്നന്നും കത്തില്‍ സൂചനയുണ്ട്‌.സോളാറില്‍ സരിതയുമൊന്നിച്ചു വന്‍ സംരംഭത്തിനൊരുങ്ങിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തുന്നു. തനിക്കൊപ്പമാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്‌. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്‌ കള്ളമാണെന്നും കത്തില്‍ പറയുന്നു. സോളാര്‍ പദ്ധതിക്കായി ലഭിച്ച പണം ഡല്‍ഹിയില്‍ കൈമാറിയ സംഭവവും വ്യക്‌തമാക്കുന്നുണ്ട്‌.  ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായുള്ള ബന്ധവും കത്തില്‍ സരിത സൂചിപ്പിച്ചിരുന്നു. പല തവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെ ആന്റി എന്നാണ്‌ സരിത വിളിച്ചിരുന്നത്‌. കുടുംബ വിശേഷങ്ങള്‍ വരെ പങ്കിട്ടിരുന്നു.മന്ത്രി അടൂര്‍ പ്രകാശുമൊത്ത്‌ ബംഗളുരുവിലെ റെഡ്‌ ചില്ലി ഹോട്ടലില്‍ പോയ കാര്യവും അടൂര്‍ പ്രകാശിന്റെ സുഹൃത്ത്‌ സുരേഷാണ്‌ ഇതിനു സൗകര്യം ഒരുക്കിയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മന്ത്രിയായിരുന്ന അനില്‍ കുമാര്‍ പീഡനശ്രമത്തിനിടെ മാറ്‌ കടിച്ചുമുറിച്ചതും തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും കത്തിലൂടെ പുറത്തുവന്നിരുന്നു. ആര്യാടന്‍ മുഹമ്മദ്‌, ജോസ്‌ കെ. മാണി, മോന്‍സ്‌ ജോസഫ്‌, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ കത്തില്‍ വ്യക്‌തമാക്കിയ സരിത അന്ന്‌ എന്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞില്ല എന്നത്‌ സംശയത്തിന്‌ ഇടനല്‍കുന്നു.