പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിജയിക്കാന്‍ സാധിക്കുമെന്ന ധൈര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിക്കെതിരെ തരൂരിന്റെ വെല്ലുവിളി.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിച്ചുവെന്നും ആ വിടവ് നികത്താന്‍ രാഹുല്‍ ഗാന്ധിയെകൊണ്ടു മാത്രമേ സാധിക്കൂവെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഫെഡറലിസം മുന്‍പില്ലാത്ത വിധം വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താനാണ് ഈ ശ്രമമെന്നും അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടല്ല രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നതെന്നും തരൂര്‍ പറഞ്ഞു. അതേസമയം, ബിജെപിയുടെ നേതാവായാണ് മോദി പെരുമാറുന്നതെന്നും ഇന്ത്യയിലെ എല്ലാവരുടെയും പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന കാര്യം മോദി തന്നെ മറന്നുവെന്നും തരൂര്‍ വിമര്‍ശിച്ചു.

നേരത്തെ, അമേഠിയില്‍ തോല്‍ക്കുമെന്ന പേടികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മോദി രംഗത്തുവന്നത്. ഇതിനുള്ള മറുപടിയാണ് തരൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്.