തലശ്ശേരി: വിശ്വാസികള്‍ ആത്മാഹൂതി നടത്തിയിട്ടായാലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.

വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം. സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്നും അവര്‍ ചോദിച്ചു.

ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും അവര്‍ പറഞ്ഞു.