ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി.ജോർജിനെതിരെ ഗായിക സനയോര ഫിലിപ്. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക്‌ ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക്‌ സ്തുതി പാടിയേനെയെന്നു സയനോര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. നാവിനു ലൈസെൻസ്‌ ഇല്ല എന്നറിയാം. എങ്കിലും അത്‌ ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത്‌ ഒരു നല്ല പ്രവണത അല്ലെന്നും സയനോര പറയുന്നു.

 

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി പറഞ്ഞിരുന്നു. ഇതിനെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു.

സയനോരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട പി സി ജോർജ്ജ്‌ എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക്‌ ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക്‌ സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത്‌ ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ്‌ മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ്‌ ഇല്ല എന്നറിയാം. എങ്കിലും അത്‌ ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത്‌ ഒരു നല്ല പ്രവണത അല്ല.